രൂപീകരണം മുതൽ ‘ഇടതോരം’ ചേർന്ന് നടന്ന മണ്ഡലം എന്നതിലുപരി രണ്ടുതവണയും മുഖ്യമന്ത്രി പിണറായി വിജയന്റെ സിറ്റിംഗ് മണ്ഡലമായിരുന്നു ധർമ്മടം. ഇടതു കോട്ടയിൽ തുടർച്ചയായി ലീഡുയർത്തിയ പിണറായി 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്‌ത വോട്ടിന്റെ 59.61 ശതമാനവും നേടിയാണ് രണ്ടാമൂഴത്തിൽ ഇവിടെ നിന്നും വിജയിച്ചത്.
അതേ ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ പോയത് രാഷ്‌ട്രീയ കേന്ദ്രങ്ങളിലുണ്ടാക്കിയ അമ്പരപ്പ് തെല്ലൊന്നുമല്ല. എന്നാൽ അകമഴിഞ്ഞ സഹായങ്ങൾ ന്യൂനപക്ഷങ്ങൾക്ക് നൽകിയെങ്കിലും പിണറായിയെ തോൽപ്പിക്കുമെന്ന തീരുമാനം മുസ്ലിം സംഘടനകൾ അടുത്തതോടെയാണ് കാലിടറിയത്. രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും എന്താണ് ധർമ്മടത്ത് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം എന്നുതന്നെയാണ് ഉത്തരം. ഇടത് കോട്ടകളിൽ പോലും വിള്ളലുണ്ടാക്കാൻ തക്ക ശക്തമായ ധ്രുവീകരണത്തിനാണ് ഇക്കുറി രാഷ്‌ട്രീയ കേരളം സാക്ഷ്യം വഹിച്ചത്.
മുസ്ലീം വോട്ടുകൾ നേരത്തേ തന്നെ യുഡിഎഫ് ഉറപ്പിച്ചിരുന്നു. പിണറായി വിജയൻ ഇനി മുഖ്യമന്ത്രിയാകേണ്ടെന്ന മുസ്ലീം സംഘടനകളുടെ തീരുമാനമായിരുന്നു അത്. പിണറായി വിജയന്റെ ഹിന്ദു പ്രീണന നയങ്ങളാണ് അത്തരമൊരു തീരുമാനത്തിലേക്ക് മുസ്ലീം സംഘടനകളെ നയിച്ചത്. മുസ്ലീം ലീഗിനെതിരെ പരാമർശങ്ങൾ വെള്ളാപ്പള്ളി നടത്തുമ്പോഴും മുഖ്യമന്ത്രി കുറ്റകരമായ മൗനംഭജിച്ചു എന്നായിരുന്നു മുസ്ലീം സംഘടനകളുടെ വിലയിരുത്തൽ.
എഫ്സിആർഎ നിയമഭേഗദതി നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ക്രൈസ്തവ സഭകളും യുഡിഎഫിന് പിന്നിൽ അണിനിരന്നു. ബിജെപിയെ ദേശീയതലത്തിൽ എതിർക്കണമെങ്കിൽ കോൺഗ്രസ് ശക്തിപ്പെടണം എന്ന ക്രൈസ്തവ സഭകളുടെ തീരുമാനമാണ് ഇക്കുറി ക്രിസ്ത്യൻ വോട്ടുകൾ യുഡിഎഫിലേക്ക് പോകാൻ ഇടയാക്കിയത്. പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന മുസ്ലീം – ക്രൈസ്കവ മതവിഭാഗങ്ങളിൽപെട്ടവരും ഇക്കുറി യുഡിഎഫിന് പിന്നിൽ അണിനിരന്നു. ഇതിനിടെ, ശബരിമല സ്വർണക്കൊള്ളയുടെ പേരിൽ ഇടതുപക്ഷത്തിന്റെ ഹിന്ദു വോട്ടുകളും അകന്നു. ഇതാണ് ധർമ്മടത്ത് ഉൾപ്പെടെ പ്രതിഫലിച്ചത്.
അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധർമ്മടം, പിണറായി, വേങ്ങാട് പഞ്ചായത്തുകൾ ചേർന്ന് ധർമ്മടം നിയമസഭാ മണ്ഡലം രൂപം കൊണ്ടതിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് 2011 ലായിരുന്നു. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ച ആ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് ഇടതു മുന്നണിയുടെ സ്ഥാനാർഥി കെകെ നാരായണനായിരുന്നു. അന്നു മുതൽ മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം ഇടതു മുന്നണി സ്ഥാനാർഥികളെയാണ് തുണച്ചത്.
പിണറായി വിജയൻ സംഘടനാ രംഗം വിട്ട് പാർലമെൻററി രംഗത്തേക്കിറങ്ങാൻ തീരുമാനിച്ച 2016 ൽ അദ്ദേഹത്തിന് കണ്ടുവച്ച മണ്ഡലം ജന്മനാടുൾപ്പെട്ട ധർമ്മടമായിരുന്നു. അങ്ങിനെ പാർലമെൻററി രംഗത്തേക്കുള്ള പിണറായി വിജയൻറെ മൂന്നാം വരവ് ധർമ്മടം മണ്ഡലം ഗംഭീരമാക്കി. കെകെ നാരായണൻ 15162 വോട്ടിൻറെ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലത്തിൽ പിണറായിയുടെ ആദ്യ വിജയം 36905 വോട്ട് ഭൂരിപക്ഷത്തിലായിരുന്നു. 2021 ൽ പിണറായി വീണ്ടും ധർമ്മടത്ത് മത്സരിക്കാനിറങ്ങിയപ്പോൾ ഭൂരിപക്ഷം 50123 വോട്ടായി ഉയർന്നു. ആകെ പോൾ ചെയ്‌ത വോട്ടിൻറെ 59.61 ശതമാനവും നേടിയായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായിയുടെ വിജയം. 2016ൽ ധർമ്മടത്ത് പിണറായി നേടിയത് 87329 വോട്ടായിരുന്നു. 2021 ൽ അത് 95522 ആക്കി ഉയർത്തി.
2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 2021ൽ സി രഘുനാഥായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. 2011 മുതലുള്ള മൂന്ന് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിൻറെ വോട്ട് ധർമ്മടത്ത് ക്രമാനുഗതമായി കുറഞ്ഞു വരികയായിരുന്നു. 2011 ൽ 57192 വോട്ടായിരുന്നത് 2016 ൽ 50424 ആയും 2021 ൽ 45399 ആയും കുറഞ്ഞു. യുവ സാന്നിധ്യമായ വിപി അബ്‌ദുൽ റഷീദിനെയാണ് കോൺഗ്രസ് പോരാട്ടത്തിനായി ധർമ്മടത്ത് ഇറക്കിയത്.
















