തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ആവേശക്കടലായി തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ. കടുത്ത ചൂട് പരിഗണിച്ച് ഓഫീസിന് മുന്നിൽ വലിയ പന്തലും ഫാനുകളും കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ഫലം തത്സമയം കാണാൻ വലിയ എൽഇഡി വാളുകളും സ്ഥാപിച്ചിട്ടുണ്ട്.
വിജയമുറപ്പിച്ച പ്രവർത്തകർ പായസവും ലഡുവും ഓർഡർ ചെയ്തു കഴിഞ്ഞു. വൈകുന്നേരം ഡിജെ പരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ രാവിലെ 9 മണിയോടെ ഓഫീസിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി. ഡി സതീശനും രമേശ് ചെന്നിത്തലയും കെ. സി വേണുഗോപാലും 11 മണിയോടെ ഇന്ദിരാഭവനിലെത്തി.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള സ്ക്രീനിംഗ് കമ്മിറ്റി യോഗം അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് ചേരും. ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്ന് ദീപാ ദാസ് മുൻഷി അറിയിച്ചു.
















