കോതമംഗലം : അർജുൻ ആയെങ്കി അടക്കമുള്ള അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങളെ പിടികൂടി പോലീസ്. നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), എറണാകുളം പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചു വെളി വീട്ടിൽ അരുൺ ( ഡോൺ 38), പള്ളുരുത്തി വരിക്കാശ്ശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെയാണ് കോതമംഗലം പോലീസ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി കെ സുദർശന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്ത് ഉള്ള റിസോർട്ടിൽ ഒത്തുകൂടിയ ഇവരെ വളഞ്ഞ് സാഹസികമായാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും, മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഹൈവേ റോബറി, കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്ത്, മോചന ദ്രവ്യത്തിന് വേണ്ടി മനുഷ്യക്കടത്ത്, സ്വർണ്ണം കടത്ത്, ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതികളാണ് ഇവർ. അർജുൻ ആയെങ്കിക്കെതിരെ എട്ടു കേസുകളും, ആദർശിന് പത്ത് കേസുകളും, പ്രണവിന് ആറു കേസുകളും, ധനീഷിന് രണ്ട് കേസുകളും, അരുണിന് പതിമൂന്ന് കേസുകളും, ടാൻസണിന് അഞ്ചു കേസുകളും നിലവിലുണ്ട്.
ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് ഒന്നിച്ചതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘടിത കുറ്റകൃത്യം ഉൾപ്പടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു.
















