World

ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി ; കരാറിനായി ഷഹബാസ് ഉടൻ ബെയ്ജിങ്ങിലെത്തും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കറാച്ചി : ചൈനയിലേക്ക് കഴുത ഇറച്ചി കയറ്റുമതി ചെയ്യാൻ പാകിസ്ഥാൻ അനുമതി നൽകി. ഒരു ചൈനീസ് കമ്പനി പ്രവർത്തനം നിർത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. ഇതേത്തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വേഗത്തിൽ ഇടപെടാൻ നിർബന്ധിതമായത്.

ചൈനയുടെ സ്വാധീനത്തിൽ ഗ്വാദറിൽ പ്രവർത്തിക്കുന്ന ഹാംഗെങ് ട്രേഡ് കമ്പനിയുമായി ബന്ധപ്പെട്ടതാണ് തർക്കം. മെയ് 1 ന് കമ്പനി വിപണിക്ക് പുറത്തുള്ള ഘടകങ്ങളും പ്രവർത്തന തടസ്സങ്ങളും കാരണം പാകിസ്ഥാനിലെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കാൻ നിർബന്ധിതരാകുകയാണെന്ന് പറഞ്ഞു. ഫാക്ടറി അടച്ചുപൂട്ടാൻ നിർബന്ധിതരാകുമെന്നും ആസൂത്രിതമായ അടച്ചുപൂട്ടലുകളെക്കുറിച്ചും ജീവനക്കാരെ അറിയിച്ചു.

തുടർന്നാണ് പാക് പ്രധാനമന്ത്രി തന്നെ കയറ്റുമതി പ്രശ്നത്തിൽ നേരിട്ട് ഇടപെട്ടത്. കാരണം പാക് സർക്കാരുമായി തർക്കത്തിലേർപ്പെട്ട ഹാംഗെങ് ട്രേഡ് കമ്പനി ഒരു കശാപ്പുശാല നടത്തുകയും കഴുത മാംസവും തുകലും ചൈനയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്. കൂടാതെ പാകിസ്ഥാൻ പ്രതിവർഷം ഏകദേശം 216,000 കഴുതകളെ പ്രധാനമായും മാംസത്തിനും തുകലിനും വേണ്ടി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം ഇത് പ്രതിവർഷം ഏകദേശം 300 മില്യൺ യുഎസ് ഡോളർ വരുമാനമാണ് ഉണ്ടാക്കുന്നത്.

അതേ സമയം ഈ മാസം അവസാനം ഒരു നിക്ഷേപ ഫോറത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ചൈന സന്ദർശിക്കുമെന്ന ചർച്ചകൾക്കിടെയാണ് പാകിസ്ഥാൻ സർക്കാരിന്റെ തീരുമാനം.

ചൈനയിൽ കഴുത ഇറച്ചിക്ക് എന്ത് സംഭവിക്കുന്നു ?

ചൈനയിൽ പരമ്പരാഗത വൈദ്യത്തിൽ ഇവ ഉപയോഗിക്കുന്നുണ്ട്. രക്ത ഉത്തേജകമായും ചർമ്മപ്രശ്നങ്ങൾക്കുള്ള പരിഹാരമായും ഈ മരുന്ന് സാധാരണയായി വിൽക്കപ്പെടുന്നു.