നാഗ്പൂർ: പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ സർക്കാർ ശ്രമിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞായറാഴ്ച ഉറപ്പ് നൽകി. കൂടാതെ വൈകാതെ നീതി ലഭ്യമാക്കുന്നതിനായി വിചാരണ വേഗത്തിലാക്കുമെന്നും കൂട്ടിച്ചേർത്തു.
“ഇരയുടെ പിതാവിനോട് ഞാൻ രണ്ടുതവണ സംസാരിച്ചു, പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുമെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. അതനുസരിച്ച്, കേസ് വേഗത്തിൽ അന്വേഷിച്ച് റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയാക്കും,”- അദ്ദേഹം പറഞ്ഞു.
ഹീനമായ കുറ്റകൃത്യങ്ങളിൽ പ്രതികളായവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുജനരോഷം ഉണ്ടാകാറുണ്ടെങ്കിലും നിയമവാഴ്ച ഭരിക്കുന്ന ഒരു ജനാധിപത്യത്തിൽ അത്തരം നടപടികൾ സാധ്യമല്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു.
പൂനെ ബലാത്സംഗ-കൊലപാതക കേസിന്റെ അന്വേഷണം പിന്നീട് ചൂഷണം ചെയ്യപ്പെടാവുന്ന പഴുതുകൾ ഇല്ലാതാക്കുന്നതിനായി കർശനമാക്കുമെന്നും പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരയുടെ കുടുംബത്തിന് സർക്കാർ എല്ലാ പിന്തുണയും ഉറപ്പുനൽകി കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഗ്രാഫിൽ തന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പിനെതിരായ വിമർശനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രതിപക്ഷത്തിന്റെ ജോലി വിമർശിക്കുകയാണെങ്കിലും അധികാരത്തിലിരുന്നപ്പോഴുള്ള സ്വന്തം പരാജയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തുന്നില്ലെന്ന് ഫഡ്‌നാവിസ് പറഞ്ഞു. കാഷ് ഫോർ ട്രാൻസ്ഫർ അഴിമതികളിൽ ഉൾപ്പെട്ടവർ നമ്മെ ക്രമസമാധാനത്തെക്കുറിച്ച് പഠിപ്പിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മെയ് 1 നാണ് മഹാരാഷ്‌ട്രയിലെ പൂനെയിലെ ഭോർ തെഹ്‌സിലിൽ നാല് വയസ്സുള്ള ഒരു പെൺകുട്ടിയെ ക്രിമിനൽ പശ്ചാത്തലമുള്ള 65 വയസ്സുള്ള ഒരു തൊഴിലാളി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ഭക്ഷണം നൽകാമെന്ന് പറഞ്ഞ് പ്രതി കുട്ടിയെ കന്നുകാലി കൂട്ടിലേക്ക് കൊണ്ടുപോയി എന്നാണ് കേസ്.
ബലാത്സംഗം ചെയ്ത ശേഷം പ്രതി ബാലികയെ കല്ലുകൊണ്ട് അടിച്ചു കൊന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ക്രിമിനൽ പശ്ചാത്തലമുള്ള 65 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു.
പിന്നീട് സംഭവത്തിൽ ഭോർ മേഖലയിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. പ്രതിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ഗ്രാമവാസികൾ പ്രതിഷേധ പ്രകടനം നടത്തി.
















