
കൊച്ചി : നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി കരുതല്‍ തടങ്കലില്‍. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ വെച്ച് കോതമംഗലം പോലീസാണ് അര്‍ജുന്‍ ആയങ്കിയെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍. അര്‍ജുന്‍ ആയങ്കിക്കൊപ്പം കസ്റ്റഡിയില്‍ ആയവരില്‍ മരട് അനീഷിന്റെ കൂട്ടാളികളുമുണ്ട്. അര്‍ജുന്‍ ആയങ്കി എന്തിനാണ് കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ എത്തിയതെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
ആഡംബര വാഹനം ഉൾപ്പെടെ മൂന്നുവാഹനങ്ങളിലായാണ് അർജുനും സംഘവും കോതമംഗലത്തിന് സമീപത്തെ റിസോർട്ടിലെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും അർജുൻ ഉൾപ്പെടെ പത്തുപേരെയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരെ കോതമംഗലം പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. എന്തിന് റിസോർട്ടിലെത്തി, മറ്റ് എന്തെങ്കിലും പദ്ധതികളുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.
നേരത്തെ ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു അര്‍ജുന്‍ ആയങ്കി. സിപിഎം- ലീഗ്, സിപിഎം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന അര്‍ജുന്‍ ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കുകയായിരുന്നു. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ സിപിഎം പ്രചാരണം സ്വന്തം നിലയ്‌ക്ക് നടത്തിയ അര്‍ജുന്‍ ഇതിനെ മറയാക്കി സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളിലേക്കും തിരിഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വർണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജ്ജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടി പി വധക്കേസ് പ്രതികളായ കൊടി സുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു. ഗൾഫിലും കേരളത്തിലുടനീളവും നെറ്റ് വർക്ക് ഉണ്ടാക്കി.