ന്യൂദല്‍ഹി: ഗള്‍ഫ് യുദ്ധം കാരണം എണ്ണ, എല്‍പിജി എന്നിവയിലെ ഇറക്കുമതിച്ചെലവിലുണ്ടായ ഭീമമായ വര്‍ധന, യുഎസുമായുള്ള വ്യാപാരത്തിലെ പ്രശ്‌നം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടെയും ചരക്കുസേവന നികുതി വരുമാനത്തില്‍ റിക്കാര്‍ഡ്. പുതിയ സാമ്പത്തിക വര്‍ഷ തുടക്കമായ ഏപ്രിലില്‍ 2.43 ലക്ഷം കോടി രൂപയാണ് രാജ്യത്തിന്റെ ജിഎസ്ടി വരുമാനം. 2025 ഏപ്രിലിലെ വരുമാനത്തെക്കാള്‍ 8.7 ശതമാനം വര്‍ധന. അന്ന് 2.37 ലക്ഷം കോടി രൂപയായിരുന്നു. ഈ മാര്‍ച്ചില്‍ ജിഎസ്ടി രണ്ടു ലക്ഷം കോടി രൂപയായിരുന്നു. സാധാരണ ഏപ്രിലില്‍ ചരക്കുസേവന നികുതിയില്‍ വര്‍ധന ഉണ്ടാകാറുണ്ടെങ്കിലും ഇതു റിക്കാര്‍ഡ് വര്‍ധനയാണ്.
റീഫണ്ടുകള്‍ക്കു ശേഷമുള്ള വരുമാനം 2.11 ലക്ഷം കോടി രൂപയാണ്. ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 25.8 ശതമാനത്തില്‍ നിന്ന് 42.9 ശതമാനമായി. ഇത് 57,580 കോടിയാണ്. റീഫണ്ട് 19.3 ശതമാനമുയര്‍ന്ന് 31793 കോടിയായി. ഭാരതത്തിലെ ആഭ്യന്തര ഡിമാന്‍ഡും ഇടപാടുകളും അതിശക്തമായി തുടരുന്നതിന്റെ സൂചനയാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ സൗരഭ് അഗര്‍വാള്‍ പറഞ്ഞു. ജിഎസ്ടി കണക്കുകള്‍ വളരെ പ്രോത്സാഹജനകമാണ്.
ഇറാന്‍-ഇസ്രയേല്‍-യുഎസ് യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയ്‌ക്ക് വലിയ ആഘാതമേല്‍പ്പിച്ചപ്പോഴാണ് ഭാരതത്തിന്റെ ചരിത്ര നേട്ടം. യുദ്ധം കാരണം പെട്രോള്‍, ഡീസല്‍ വില പല രാജ്യങ്ങളിലും കുത്തനെ കൂടിയിട്ടും അതിന്റെ ഭാരം കേന്ദ്ര സര്‍ക്കാര്‍ ചുമലില്‍ താങ്ങി ജനങ്ങളെ ദുരിതത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഇവയുടെ ഇറക്കുമതിത്തീരുവയില്‍ ലിറ്ററിന് 10 രൂപയുടെ കുറവാണ് കേന്ദ്രം വരുത്തിയത്. എണ്ണയുടെ ആഗോള വില ബാരലിന് 126 ഡോളര്‍ വരെയെത്തിയിരുന്നു.
കേരളത്തിലും മികച്ച വര്‍ധന
കേരളത്തിന്റെ ജിഎസ്ടിയിലും നല്ല വര്‍ധനയുണ്ടായി. ഏപ്രിലിലെ കേരളത്തിന്റെ വരുമാനം 1718 കോടിയാണ്. 2025 ഏപ്രിലില്‍ ഇത് 1518 കോടിയായിരുന്നു. വര്‍ധന 13 ശതമാനം. ജിഎസ്ടി വന്നതോടെ കേരളത്തിന്റെ നികുതി വരുമാനം കുറഞ്ഞെന്ന് പിണറായി സര്‍ക്കാര്‍ വിലപിക്കുമ്പോഴാണിത്.
















