തിരുവനന്തപുരം: വയനാട്ടിലെ ജനവാസ മേഖലയിൽ ഭീതി പരത്തിയതിനെ തുടർന്ന് പിടികൂടി തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച പെൺകടുവ ചത്തു. എട്ടു വയസ്സ് പ്രായമുള്ള കടുവയാണ് ഇന്ന് രാവിലെ ചത്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഹാരം കഴിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കടുവയുടെ ആരോഗ്യനില വഷളായിരുന്നു.
2025 ജനുവരിയിൽ വയനാട് അമരക്കുനി ഭാഗത്ത് വളർത്തുമൃഗങ്ങളെ നിരന്തരം ആക്രമിച്ചതിനെ തുടർന്നാണ് ജനുവരി 16‑ന് ഈ കടുവയെ വനംവകുപ്പ് കെണിവെച്ച് പിടികൂടിയത്. ആ സമയത്ത് കടുവയുടെ കാലുകൾക്കും പല്ലുകൾക്കും പരിക്കേറ്റിരുന്നു. തുടർന്ന് വിദഗ്ധ പരിചരണത്തിനായി ഫെബ്രുവരിയിലാണ് കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയത്.
മൃഗശാലയിൽ എത്തിച്ച ശേഷം കൃത്യമായ ചികിത്സയും ഭക്ഷണവും നൽകിയതിനെത്തുടർന്ന് കടുവ ആരോഗ്യം വീണ്ടെടുത്തിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിൽ ആയിരുന്നു. നേരത്തേതന്നെ കരൾ രോഗബാധ ഉണ്ടായിരുന്നതിനാൽ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഭക്ഷണം തീരെ കഴിക്കാത്ത സാഹചര്യം ഉണ്ടാവുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു.
തുടർന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (NTCA) അനുശാസിക്കുന്ന മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് പാലോട് നിന്നുള്ള ഡോ. ഹരീഷ് സി., മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. വൈകീട്ട് നാലുമണിയോടെ ദഹിപ്പിച്ചു.
അക്യൂട്ട് ബ്രോങ്കോ ന്യുമോണിയ ആണ് മരണ കാരണമെന്ന് വെറ്ററിനറി സർജൻ പറഞ്ഞു. മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു. മൃഗശാല സൂപ്രണ്ട് രാജേഷ് വി.എസ്., ക്യൂറേറ്റർ സംഗീത, ബയോളജിസ്റ്റ് ശ്വേത മുകുന്ദൻ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ജിജോ, നഹാസ്, അസിസ്റ്റന്റ് രാജേഷ്, സൂപ്പർവൈസർമാരായ രാജേഷ്, വാസുദേവൻ, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.














