ന്യൂദൽഹി: രാജ്യവ്യാപകമായി മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ. ദുരന്തസമയത്ത് കൃത്യസമയത്ത് കൃത്യമായ വിവരങ്ങൾ നൽകുന്നതിനുള്ള എമർജൻസി അലേർട്ട് സിസ്റ്റത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായി രാജ്യമെമ്പാടുമുള്ള ഫോണുകളിൽ ഒരേസമയം സൈറൺ മുഴങ്ങി.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന്, തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈൽ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന ഒരു പുതിയ സെൽ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് മൊബൈൽ ഫോണുകളിൽ അലർട്ട് എത്തിയത്. അസാധാരണമായ ശബ്ദത്തോടെയാണ് മുന്നറിയിപ്പ് സന്ദേശമെത്തിയത്.
ഈ സന്ദേശം കിട്ടിക്കഴിഞ്ഞാൽ ഭയപ്പെടുകയോ മറുപടി നൽകുകയോ ചെയ്യേണ്ടതില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സന്ദേശങ്ങൾ വരാം. കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിലുള്ള ഗവേഷണ സ്ഥാപനമായ ‘സി-ഡോട്ട്’ വികസിപ്പിച്ചെടുത്ത അത്യാധുനിക പ്ലാറ്റ്‌ഫോമാണ് ‘സചേത്’. ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ നിർദ്ദേശിച്ച കോമൺ അലർട്ടിംഗ് പ്രോട്ടോക്കോൾ’ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്ലാറ്റ്ഫോം രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തനസജ്ജമാണ്.
ഇതിലൂടെ പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, ചുഴലിക്കാറ്റ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് തത്സമയം വിവരം നൽകാൻ കഴിയും. സംവിധാനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞാൽ ഈ സംവിധാനം വഴി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിലും കൃത്യമായും ആളുകൾക്ക് മുന്നറിയിപ്പ് നൽകാൻ സാധിക്കും.
















