പൊതുസ്ഥലങ്ങൾ നിസ്കാരത്തിനോ വൻതോതിലുള്ള മതപരമായ ഒത്തുചേരലുകൾക്കോ അവകാശമെന്ന നിലയിൽ ഉപയോഗിക്കാൻ കഴിയില്ലെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങൾക്കും വിധേയമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തിലെ ഭൂമിയിൽ നിസ്കാരം നടത്താൻ അനുമതി തേടി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ഈ സ്ഥലത്ത് പെരുന്നാൾ സമയത്ത് മാത്രമാണ് പരമ്പരാഗതമായി നിസ്കാരം നടക്കാറുള്ളതെന്നും അതിന് തടസ്സങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. ഗ്രാമത്തിന് അകത്തും പുറത്തുമുള്ള ആളുകളെ ക്ഷണിച്ചുവരുത്തി പതിവ് നിസ്കാരം സംഘടിപ്പിക്കാൻ ഹർജിക്കാരൻ ശ്രമിക്കുന്നത് പ്രദേശത്തെ സാമൂഹിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ടെങ്കിലും അത് ക്രമസമാധാനം, ധാർമ്മികത, ആരോഗ്യം എന്നിവയ്‌ക്ക് വിധേയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതുഭൂമി പൊതുവായ ആവശ്യങ്ങൾക്കുള്ളതാണെന്നും അവിടെ ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന തരത്തിൽ മതപരമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
വ്യക്തിപരമായ പ്രാർത്ഥനകളും സംഘടിതമായ മതപരമായ ഒത്തുചേരലുകളും തമ്മിലുള്ള വ്യത്യാസവും കോടതി എടുത്തുപറഞ്ഞു. വീടിനുള്ളിലോ പരിമിതമായ സ്വകാര്യ സ്ഥലത്തോ ഉള്ള വ്യക്തിഗത പ്രാർത്ഥനകൾ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഒരു പ്രവർത്തനം സംഘടിതമാവുകയും വലിയ ജനക്കൂട്ടം അതിൽ പങ്കാളികളാവുകയും ചെയ്യുമ്പോൾ അതിന് ഒരു പൊതു സ്വഭാവം കൈവരുന്നുവെന്നും അവിടെ സർക്കാരിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നും കോടതി നിരീക്ഷിച്ചു.
















