ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ അവസാന ഘട്ട തിരഞ്ഞെടുപ്പ് ബുധനാഴ്ച പൂർത്തിയായതോടെ വിവിധ ഏജൻസികൾ കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ എക്‌സിറ്റ്‌പോൾ പ്രവചനങ്ങൾ പുറത്തിറക്കിയിരുന്നു. മിക്കവരും ബംഗാളിൽ എൻഡിഎ സഖ്യം വരുമെന്നും മമത വീഴുമെന്നും പ്രവചിച്ചിരുന്നു. എന്നാൽ ഏവരും ഉറ്റുനോക്കിയ ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം പുറത്ത് വന്നില്ല. ഇപ്പോൾ അതിൽ വിശദീകരണവുമായി ഏജൻസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തങ്ങൾ സമീപിച്ചവരിൽ 70 ശതമാനത്തോളം പേരും പ്രതികരിക്കാൻ തയ്യാറാകാത്തതാണ് സർവേ ഫലം പുറത്തുവിടാതിരിക്കാൻ കാരണമായി ആക്‌സിസ് മൈ ഇന്ത്യ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ബംഗാളിലെ 294 മണ്ഡലങ്ങളിലും 16 യൂണിറ്റുകളിലായി 80 അംഗങ്ങളുള്ള സർവേ സംഘം പര്യടനം നടത്തിയിരുന്നു. 13,250-ൽ അധികം വോട്ടർമാരിൽ നിന്ന് അവർ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കുകയും ചെയ്തു. സർവേ അസാധാരണമായ വെല്ലുവിളി നേരിട്ടതായും ആക്‌സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പ്രസ്താവനയിൽ പറഞ്ഞു.
വോട്ടർമാരുടെ ഈ നിസ്സഹകരണം ഫലങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന ഭൂരിപക്ഷം എക്‌സിറ്റ് പോൾഫലങ്ങളും ബംഗാളിൽ ബിജെപി അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിട്ടുള്ളത്.
















