ഇസ്ലാമബാദ്: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍ സോണിക് നല്‍കിയ മുറിവ് റിപ്പയര്‍ ചെയ്യാവുന്നതിനും അപ്പുറമായതിനാല്‍ നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ പാകിസ്ഥാന്‍ പുതിയ ഹാംഗറുകള്‍ പണിതുയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധനായ ഡാമിയൻ സൈമൺ സമീപകാലത്ത് പങ്കിട്ട ഉപഗ്രഹ ചിത്രങ്ങൾ ഈ സൂചനകളാണ് നല്‍കുന്നത്. റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഒന്നിലധികം കരുത്തുറ്റ ഹാംഗറുകൾ നിർമ്മിക്കുന്നതായാണ് കാണിക്കുന്നത്.
ബ്രഹ്മോസ് ആക്രമണത്തില്‍ പാകിസ്ഥാനിലെ അമേരിക്കയുടെ കൂടി സൈനിക ബേസായ നൂര്‍ഖാന്‍ വിമാനത്താവളത്തിന്റെ മേല്‍ക്കൂരയ്‌ക്ക് ഏറ്റ കേടുപാടുകള്‍ തീര്‍ക്കാന്‍ ആറുമാസത്തോളം പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ആ ശ്രമം ഉപേക്ഷിച്ച് കുറെക്കൂടി കരുത്തുകൂടിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിയാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്.
ഭൗമ രഹസ്യാന്വേഷണ വിദഗ്ധന്‍ ഡാമിയന്‍ സൈമണ്‍ എക്സില്‍ പങ്കുവെച്ച കുറിപ്പ്:
Recent imagery collected over Nur Khan airbase, Pakistan, reveals fresh construction activity – new hangars are being developed on site, the upgrade while offering environmental protection to the PAF fleet, may also serve to limit ISR collection over the site pic.twitter.com/6Z4OY4wE84
— Damien Symon (@detresfa_) April 16, 2026
നൂര്‍ ഖാന്‍ വ്യോമതാവളത്തില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലുണ്ടാക്കിയ നാശനഷ്ടങ്ങള്‍ റിപ്പയര്‍ ചെയ്യാന്‍ പാകിസ്ഥാന്‍ പലവട്ടം ശ്രമിച്ചിരുന്നു. പക്ഷെ റിപ്പയര്‍ ചെയ്യാവുന്നതിനപ്പുറമുള്ള നാശനഷ്ടം വിതയ്‌ക്കാന്‍ ബ്രഹ്മോസ് എന്ന മിസൈലിന് കഴിയുമെന്ന് പാകിസ്ഥാന്‍ മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് കുറെക്കൂടി കരുത്തുറ്റ മേല്‍ക്കൂര ഉയര്‍ത്തുന്നത്. അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുന്ന വ്യോമതാവളമാണ് നൂര്‍ഖാന്‍.
പാകിസ്ഥാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ എത്ര ബലഹീനമാണെന്ന് തുറന്നുകാട്ടുന്നതായിരുന്നു ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ ആക്രമണം. ഏകദേശം ഒരു വർഷത്തിന് ശേഷവും, ഇസ്ലാമാബാദ് വിടവുകൾ നികത്താൻ പാടുപെടുകയാണ്. നാണക്കേട് മറയ്‌ക്കാന്‍ റിപ്പയറിന് പകരും പുതിയ മേല്‍ക്കൂര പണിയാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു.
ഡാമിയൻ സൈമൺ പങ്കിട്ട ഉപഗ്രഹ ചിത്രങ്ങള്‍ പാകിസ്ഥാന്റെ ദൗര‍്ബല്യം തുറന്നുകാട്ടുന്നു
ജിയോ-ഇന്റലിജൻസ് വിദഗ്ധൻ ഡാമിയൻ സൈമൺ പങ്കിട്ട സമീപകാല ഉപഗ്രഹ ചിത്രങ്ങൾ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിൽ ഒന്നിലധികം കരുത്തുറ്റ ഹാംഗറുകൾ നിർമ്മിക്കുന്നതായി കാണിക്കുന്നു. അവിടെ പാര്‍ക്ക് ചെയ്യുന്ന യുദ്ധവിമാനങ്ങളെ പാരിസ്ഥിതിക ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കാൻ മാത്രമല്ല, ഇന്ത്യുടെ റഡാറുകള്‍ക്ക് ആകാശത്ത് നിന്നും ഇവയെ കണ്ടുപിടിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ഇന്‍റലിജൻസ്, നിരീക്ഷണ, രഹസ്യാന്വേഷണ ശേഷികളെ ചെറുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് വിദഗ്‌ദ്ധർ പറയുന്നു. ഭാവിയില്‍ ഇന്ത്യയുടെ ആക്രമണത്തിനുള്ള സാധ്യത കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടാണ് നൂര്‍ഖാന്‍ വ്യോമബേസില്‍ ശക്തമായ ആധുനിക ഹാംഗറുകള്‍ ഉയര്‍ത്തുന്നത്.
എന്തുകൊണ്ട് പാകിസ്ഥാന്‍ ശക്തമായ ഹാംഗറുകള്‍ പണിയുന്നു?
പാകിസ്ഥാൻ നിലവിൽ ശക്തമായ ഹാംഗറുകള്‍ (വ്യോമബേസിന്റെ അടച്ചുകെട്ടിയ മേല്‍ക്കൂരകള്‍) പണിയുന്നതിന് കാരണം തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യുന്ന വിമാനങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനും നൂതന നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് ലക്ഷ്യം വയ്‌ക്കാനും കഴിയുമെന്നതിനാലാണ്.
“സ്വാം ഡ്രോണുകളുടെ(വെട്ടുകിളികള്‍ പോലെ കൂട്ടത്തോടെ പറന്നെത്തുന്ന ഡ്രോണ്‍ കൂട്ടങ്ങള്‍) യുഗത്തിൽ ആരും തുറന്ന സ്ഥലത്ത് ഒന്നും പാർക്ക് ചെയ്യാൻ പോകുന്നില്ല,” – ഇന്ത്യാ ടുഡേയുടെ പ്രതിരോധ വിദഗ്ധര്‍ സന്ദീപ് ഉണ്ണിത്താന്‍ പറയുന്നു.
നൂര്‍ ഖാന്‍ പാകിസ്ഥാന്റെ ശക്തമായ വ്യോമതാവളം
നൂർ ഖാൻ വ്യോമതാവളം പാകിസ്ഥാന്റെ ഏറ്റവും തന്ത്രപ്രാധാന്യമുള്ള വ്യോമബേസുകളില്‍ ഒന്നാണ്. കാരണം യുഎസിന്റെ സൈന്യത്തിന്റെ ലോജിസ്റ്റിക്സ്, സ്ട്രാറ്റജിക് കേന്ദ്രമാണ് നൂര്‍ഖാന്‍ എയര്‍ബേസ്. അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ യുദ്ധം നടത്തിയപ്പോള്‍ അമേരിക്കയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രമായത് നൂര്‍ഖാനാണ്. പാകിസ്ഥാന്റെ ആണവ കമാന്‍റ് സംവിധാനവും നിലനില്‍ക്കുന്നത് നൂര്‍ഖാന്‍ ബേസിലാണ്. ഇവിടെ നിന്നാണ് പാകിസ്ഥാന്‍ അവരുടെ ആണവശേഖരം നിയന്ത്രിക്കുന്നത്. അവിടെ കയറി ഇന്ത്യ ബ്രഹ്മോസ് പ്രയോഗിക്കുമെന്ന് പാകിസ്ഥാനോ യുഎസോ സ്വപ്നത്തില്‍പ്രതീക്ഷിച്ചില്ല. ഇതോടെയാണ് ഇന്ത്യയുടെ സൈനിക പവര്‍ ലോകമാകെ അറിഞ്ഞത്. മാത്രമല്ല, നൂര്‍ഖാനില്‍ ബ്രഹ്മോസ് കേട് പാട് വരുത്തിയതോടെയാണ് തിരക്കിട്ട് സമാധാനക്കരാറിന് യുഎസ് പ്രസിഡന്‍റ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ നിര്‍ബന്ധിച്ചത്. പാകിസ്ഥാനും നേരിട്ട് യുദ്ധം ആക്രമണം നിര്‍ത്താന്‍ ഇന്ത്യയോട് കെഞ്ചിപ്പറയുന്ന സ്ഥിതിയുണ്ടായി.
ഈയിടെ ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്റെ വന്നത് നൂര്‍ഖാന്‍ ബേസിലാണ്. പ്രത്യേകിച്ചും ഈ വ്യോമബേസിന്റെ തന്ത്രപരമായ പ്രസക്തി കാണിക്കാനായിക്കൂടി നൂര്‍ഖാന്‍ താവളത്തെ പ്രദർശിപ്പിക്കാൻ പാകിസ്ഥാൻ ഉത്സുകരായിരുന്നു.
















