Football

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാരീസ്: ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പോരാട്ടത്തില്‍ ജര്‍മന്‍ കരുത്ത് ബയേണ്‍ മ്യൂണിക്കിനെതിരേ പാരീ സാന്‍ ഷര്‍മെയ്‌ന് (പിഎസ്ജി) ത്രസിപ്പിക്കുന്നവിജയം. ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ സ്വന്തം തട്ടകമായ പാരീസിലെ പാര്‍ക് ദി പ്രിന്‍സസില്‍ പിഎസ്ജി നാലിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയത്. സാധാരണഗതിയില്‍ ചാമ്പ്യന്‍സ് ലീഗിലെ ഇരുപാദങ്ങളിലുമായുള്ള മത്സരങ്ങളിലെ ഫലമായിരിക്കും 5-4 എന്നുള്ളതൊക്കെ. എന്നാല്‍, ഇതൊരു മത്സരത്തില്‍ത്തന്നെ നേടി ആരാധകര്‍ക്ക് ഉഗ്രന്‍ വിരുന്നു തന്നെ നല്‍കുകയായിരുന്നു.

ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ഗോള്‍ മഴ പിറന്ന പോരാട്ടത്തില്‍  ക്വിച്ച ക്വെരസ്‌സ്‌കെലിയയും ഒസുമാനെ ഡെംബലയും പിഎസ്ജിക്കായി ഇരട്ടഗോളടിച്ചു. ജാവോ നെവസിന്റെ വകയാണ് മറ്റൊരു ഗേള്‍. ബയേണിനായി ഹാരി കെയ്ന്‍, മൈക്കിള്‍ ഒലിസ്, ദായോട്ട് ഉപമെക്കാനോ, ലൂയിസ് ഡയസ് എന്നിവര്‍ സ്‌കോര്‍ ചെയ്തു. കഴിഞ്ഞ 50 മത്സരങ്ങളില്‍ ബയേണ്‍ നേരിടുന്ന മൂന്നാമത്തെ മാത്രം തോല്‍വിയാണിത്. അതില്‍ 43ലും വിജയമായിരുന്നു. ഇവിടെ വിജയിച്ചെങ്കിലും എവേ മത്സരത്തിന് ബയേണിലെത്തുന്ന പിഎസ്ജിക്ക് ഇവിടുത്തെ ഗോള്‍ വ്യത്യാസമെങ്കിലും നിലനിര്‍ത്തിയാല്‍ മാത്രമേ ഫൈനലില്‍ കടക്കാനാകൂ.

മത്സരത്തില്‍ ഏതു ടീമിനാണ് ആധിപത്യമെന്നു പറയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ആദ്യ പതിനേഴ് മിനിറ്റുകളില്‍ ഇരുടീമും കളം പിടിക്കാനുള്ള ശ്രമമാണ് നടത്തിയത്. എന്നാല്‍, അപ്രതീക്ഷിതമായി പിഎസ്ജിയുടെ പ്രതിരോധം പിഴച്ചു.

17-ാം മിനിറ്റില്‍ ഹാരി കെയ്ന്റെ പെനാല്‍ട്ടി ഗോളിലൂടെയാണ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍വെച്ചത്. ലൂയിസ് ഡയസിന്റെ മുന്നേറ്റത്തിനിടെ ബോക്‌സില്‍വച്ച് പാച്ചോയുടെ വക ഫൗള്‍. രണ്ടാമതൊന്നാലോചിക്കാതെ ബയേണിനനുകൂലമായി പെനാല്‍റ്റി. കിക്കെടുത്ത കെയ്‌ന് പിഴച്ചില്ല. പന്ത് വലയില്‍. പാരീസില്‍ നേടിയ ആദ്യഗോളിന്റെ ആവേശത്തിന്റെ അലകള്‍ അധികനേരം നിന്നില്ല. ഏഴുമിനിറ്റ് കഴിഞ്ഞപ്പോള്‍ ദാ വരുന്ന പാരീസുകാരുടെ സമനില ഗോള്‍. ക്വിച്ച ക്വെരസ്‌കെലിയയുടെ വകയായിരുന്നു ഗോള്‍. ഇടതുവിങ്ങിലൂടെയുള്ള ക്വെരസ്‌കെലിയയുടെ ഒറ്റയാന്‍ മുന്നേറ്റത്തിനൊടുവില്‍ ബയേണ്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെ മറികടന്ന് പന്ത് വലയില്‍.

ഇതോടെ പിഎസ്ജി മത്സരത്തിലേക്കു മടങ്ങി വന്നു. മൈതാനത്ത് നിരന്തര മുന്നേറ്റങ്ങളുമായി ഇരുടീമും കളം നിറഞ്ഞു. 33-ാം മിനിറ്റില്‍ പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്നുള്ള മികച്ച ഹെഡറിലൂടെ ജാവോ നെവസും ഗോളടിച്ചു. ഇതോടെ ഒന്നിനെതിരെ രണ്ടുഗോളിന് പിഎസ്ജി മുന്നില്‍. എന്നാല്‍, ബയേണ്‍ നിരാശരായില്ല. നിര്‍ത്താതെയുള്ള ആക്രമണങ്ങള്‍ക്കൊടുവില്‍ 41-ാം മിനിറ്റില്‍ ബയേണിന്റെ രണ്ടാം ഗോളെത്തി. പാരീസ് സെയ്ന്റ് ജര്‍മന്‍ ആരാധരെ നിശ്ശബ്ദരാക്കിക്കൊണ്ട് മൈക്കല്‍ ഒലിസിന്റെ വകയായിരുന്നു ബയേണിനുവേണ്ടിയുള്ള ആ ഗോള്‍. ഒറ്റയ്‌ക്കുള്ള മുന്നേറ്റത്തിനൊടുവില്‍ ഒലിസിന്റെ ബുള്ളറ്റ് ഷോട്ട് വലയില്‍. ആ ആവേശവും അധികം നീണ്ടില്ല. പിഎസ്ജിക്ക് ലഭിച്ച പെനാല്‍റ്റി ഒസുമാന്‍ ഡെംബല വലയിലാക്കി. ഇതോടെ ആദ്യപകുതിയില്‍ 3-2ന് പിഎസ്ജി മുന്നിലെത്തി. ഒന്നാം പകുതിയില്‍ ആക്രമണത്തിന്റെ റിഹേഴ്‌സലായിരുന്നുവെങ്കില്‍ രണ്ടാം പകുതിയില്‍ അത് മൂര്‍ധന്യാവസ്ഥയിലെത്തി. 56-ാം മിനിറ്റില്‍ ക്വെരറ്റ്‌സ്‌കെലിയ വക രണ്ടാം ഗോള്‍. ഹകീമിയുടെ ഇടതുപാര്‍ശ്വത്തില്‍നിന്നുള്ള വേഗമേറിയ പാസില്‍ ക്വെരറ്റ്‌സ്‌കെലിയയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍. 4-2ന് പിഎസ്ജി മുന്നില്‍. രണ്ടുമിനിറ്റിനകം ഒസുമാനെ ഡെംബലയുടെ വക രണ്ടാം ഗോള്‍. ഡൗവിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍ പിറന്നത്. ഇതോടെ പിഎസ്ജി 5-2ന് മുന്നിലെത്തി. ഇതോടെ ബയേണ്‍ പരാജയം മണത്തുവെങ്കിലും അത്രവേഗം കീഴടങ്ങാന്‍ അവര്‍ തയാറല്ലായിരുന്നു. ആക്രമണത്തിനു ജീവന്‍ കൊടുത്ത് കുതിച്ച ബയേണ്‍ കളി തീരുംമുമ്പ് രണ്ടു ഗോള്‍ കൂടി അടിച്ചു.

ദയോട്ട് ഉപമെക്കാനോ 65-ാം മിനിറ്റിലും 68-ാം മിനിറ്റില്‍ ലുയിസ് ഡയസും പിഎസ്ജിയുടെ വല തുളച്ചു. പിന്നീട് ടീം മികച്ച മുന്നേറ്റങ്ങള്‍ക്ക് ശ്രമിച്ചുവെങ്കിലും അവയൊന്നും ഗോളായില്ല. മേയ് ആറിന് ഇന്ത്യന്‍ സമയം രാത്രി 12.30ന് മ്യൂണിക്കിലെ അലിയന്‍സ് അരീനയിലാണ് രണ്ടാംപാദ മത്സരം.