കൊൽക്കത്ത: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘർഷം. വോട്ടെടുപ്പ് ആരംഭിച്ച് ആദ്യമണിക്കൂറിനുള്ളിൽ ചാപ്ര, ശാന്തിപൂർ, നിമിറ്റാല ബംങ്കൂർ എന്നിവിടങ്ങളിൽ സംഘർഷം ഉണ്ടായി. ഏഴ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 142 നിയോജകമണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ചാപ്ര നിയമസഭാ മണ്ഡലത്തിന് കീഴിലുള്ള ഹത്ര പഞ്ചായത്തിലെ ബൂത്ത് നമ്പർ 52 ലെ ബിജെപി പോളിങ് ഏജൻ്റ് മൊഷറഫ് മിറിനെ ഒരു സംഘം അക്രമികൾ ഇരുമ്പ് വടികളും തോക്കും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് ഇയാളെ രക്ഷപ്പെടുത്തി ചാപ്ര റൂറൽ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ തലയ്‌ക്ക് പരിക്കേറ്റതായാണ് വിവരം.ബങ്കൂരിൽ ബിജെപി ഓഫീസിന് തീയിട്ടതായും വിവരമുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപി കൃത്രിമം കാണിക്കാൻ ശ്രമിക്കുകയാണെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണം. കേന്ദ്ര സേനയും തിരഞ്ഞെടുപ്പ് നിരീക്ഷകരും ബിജെപിയുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കുകയാണെന്നും മമത ആരോപിക്കുന്നു. രാവിലെ 9 മണി വരെ 18.39% പോളിംഗ് രേഖപ്പെടുത്തി. സുഗമവും സമാധാനപരവുമായ പോളിംഗ് ഉറപ്പാക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തോതിലുള്ള പ്രവർത്തനം ഒരുക്കിയിട്ടുണ്ടെങ്കിലും തൃണമൂൽ ഗുണ്ടകൾ മിക്കയിടത്തും അക്രമം അഴിച്ചുവിടുകയാണ്.
സംസ്ഥാനത്തുടനീളം 350,000 ൽ അധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തലസ്ഥാനമായ കൊൽക്കത്തയിൽ ഏകദേശം 35,000 സുരക്ഷാ സേനകളെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സായുധ പോലീസ് സേനയുടെ ഏകദേശം 2,550 കമ്പനികളെ സംസ്ഥാനവ്യാപകമായി ചുമതലകൾ ഏൽപ്പിച്ചിട്ടുണ്ട്.
സുതാര്യത നിലനിർത്തുന്നതിനും നടപടികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനുമായി 142 ജനറൽ നിരീക്ഷകരെയും 95 പോലീസ് നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.
















