
വാരണാസി: നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിന്റെ അവസാനഘട്ടവും കഴിഞ്ഞ് ഇന്ന ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പു നടക്കവേ പ്രധാനമന്ത്രി അടുത്ത തുടർ ദൗത്യത്തിൽ. തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസി സന്ദർശിച്ച് കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് രാജ്യത്തിന്റെ സർവ്വ വിജയത്തിനായി പ്രാർത്ഥനയും പൂജയും നടത്തി. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് വമ്പൻ വികസന പദ്ധതി സമർപ്പിച്ചതിന് പിന്നാലെയായിരുന്നു ക്ഷേത്രദർശനം.
ഇന്ന് കാലത്ത് പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് ശിവന് പ്രാർത്ഥന നടത്തി. വാദ്യമേളങ്ങളുടെയും ശംഖനാദത്തിന്റെയുംഘോഷത്തോടെ ക്ഷേത്രത്തിൽ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിച്ചു.
പ്രധാനമന്ത്രിയെ സ്വീകരിക്കാനും ആശീർവാദം അർപ്പിക്കാനും അസാധാരണമായ ജനക്കൂട്ടമായിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ നഗരത്തിലുടനീളം, പ്രത്യേകിച്ച് ലാഹുറാബിർ ക്രോസിംഗിൽ ധാരാളം ആളുകൾ തടിച്ചുകൂടി. വാഹനവ്യൂഹം പ്രദേശത്തുകൂടി നീങ്ങിയപ്പോൾ തെരുവുകൾ ആർപ്പുവിളിക്കുന്ന അനുയായികളാൽ നിറഞ്ഞിരുന്നു. അവർ കാശി വിശ്വനാഥനും ഭാരതാംബയ്‌ക്കും പ്രധാനമന്ത്രിക്കും ജയകാഹളം മുഴക്കി. ഭക്തരും അനുയായികളും ‘ഹർ ഹർ മഹാദേവ്’, ‘ജയ് ശ്രീറാം’ തുടങ്ങിയ ഘോഷങ്ങൾ ഉയർത്തുന്നുണ്ടായിരുന്നു, നംരേന്ദ്രമോദി അവരെ കൈകൾ വീശിയും കൂപ്പിയും അവരെ പ്രത്യഭിവാദ്യം ചെയ്തു.
ഇന്നലെ പ്രധാനമന്ത്രി മോദി ബനാറസ് ലോക്കോമോട്ടീവ് വർക്ക്‌സ് ഗ്രൗണ്ടിൽ നടന്ന മഹിളാ സമ്മേളനത്തിൽ (വനിതാ സമ്മേളനം) പങ്കെടുത്തു. പരിപാടിയിൽ സ്ത്രീകളുടെ അസാമാന്യമായ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനും പരിപാടിയിൽ പങ്കെടുത്തു.
ലോക്‌സഭാ മണ്ഡല സന്ദർശന വേളയിൽ, ഏകദേശം 6,350 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ച് തറക്കല്ലിട്ടു. കൂടാതെ, 1,050 കോടിയിലധികം രൂപ വിലമതിക്കുന്ന 48 ലധികം പൂർത്തീകരിച്ച പദ്ധതികൾ രാഷ്‌ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.