
ബെംഗളൂരു: ബെംഗളൂരുവില്‍ വന്‍ ദുരന്തമായി മാറുമായിരുന്ന തീപ്പിടിത്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് 50 ഓളം യുവതികൾ. നഗരത്തിലെ നന്ദിനി ലേഔട്ടിലെ വനിതകളുടെ പേയിങ് ഗസ്റ്റ് സ്ഥാപനത്തിന്റെ കെട്ടിടത്തില്‍ ഞായറാഴ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. തീപിടര്‍ന്നതോടെ 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു.
കെട്ടിടത്തിനുസമീപമുള്ള എൽഇഡി. ബാനർ കടയിലാണ് ആദ്യം തീപടർന്നതെന്നാണ് നിഗമനം. തുടര്‍ന്നു പി.ജി. പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിടം തീയിലും പുകയിലും മൂടി. ഇതോടെ താമസക്കാർക്ക് കെട്ടിടത്തിന് പുറത്തേക്ക് ഇറങ്ങിവരാനാകാനാത്ത നിലയായി. ഇതോടെയാണ് പലരും ജനാല വഴി ചാടാൻ തയ്യാറായത്. വനിതകൾ സഹായംതേടി കരയുന്നതിന്റെയും ജനാലവഴി ചാടുന്നതിന്റെയും വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
അഗ്നിശമന സേനയും അടിയന്തര സേവന ഉദ്യോഗസ്ഥരും എത്തി തീ അണയ്‌ക്കുന്നതിന് മുമ്പ് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്കും തീപിടിച്ചു. തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ ജനാലകളും തകർന്നിട്ടുണ്ട്. ഏറെ നേരെത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ആർക്കും കാര്യമായ പരുക്കില്ല. സംഭവത്തില്‍ നന്ദിനി ലേഔട്ട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.