ഭുവനേശ്വർ: മരിച്ച സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പണം ലഭിക്കാൻ, അസ്ഥികൂടവുമായി ബാങ്കിലെത്തിയ ഒഡീഷ സ്വദേശിയുടെ നടപടി വലിയ വാർത്തയായിരുന്നു. സംഭവത്തിൽ ഒഡീഷ ഗ്രാമീൺ ബാങ്ക് അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. അക്കൗണ്ട് ഉടമ നേരിട്ട് എത്തണമെന്ന് തങ്ങൾ ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ലെന്നും, പണം പിൻവലിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ മാത്രമാണ് നിർദ്ദേശിച്ചതെന്നുമാണ് ബാങ്കിന്റെ വാദം. ജിതു മുണ്ട എന്ന 50-കാരന് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് ശരിയായ അറിവില്ലാതിരുന്നതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.
സഹോദരി കൽറ മുണ്ടയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 19300 രൂപ പിൻവലിക്കാനായിരുന്നു ജിതു മുണ്ട ഈ കടുംകൈ ചെയ്തത്. അക്കൗണ്ട് ഉടമ നേരിട്ട് വന്നാലേ പണം നൽകാനാവൂ എന്ന് ബാങ്ക് ജീവനക്കാർ പറഞ്ഞതിനാലാണ് അസ്ഥികൂടവുമായി ബാങ്കിലെത്തിയതെന്നാണ് ഇദ്ദേഹം പറയുന്നത്. മരിച്ചുപോയ സഹോദരിക്ക് പെൻഷൻ ഇനത്തിലും മറ്റുമായി ലഭിച്ച 19300 രൂപ, തന്റെയും കുടുംബത്തിന്റെയും കടുത്ത ദാരിദ്ര്യത്തിൽ നിന്നുള്ള താത്കാലിക രക്ഷയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇദ്ദേഹം.
സഹോദരിയുടെ അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്ററോളം ചുമന്നാണ് ജിതു മുണ്ട ബാങ്കിലെത്തിയത്. ബാങ്കിലുണ്ടായിരുന്നവർ ഇത് കണ്ട് പകച്ചുപോയി. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ അനുനയിപ്പിച്ചു. സംഭവം അന്തർദേശീയ തലത്തിൽ വാർത്തയായതോടെ ഒഡീഷ റവന്യൂ മന്ത്രി സുരേഷ് പൂജാരി ഇടപെട്ടു. ബാങ്ക് ഉദ്യോഗസ്ഥരുടെ മനുഷ്യത്വമില്ലാത്ത നടപടിയെ അദ്ദേഹം വിമർശിച്ചു. ഒടുവിൽ ബാങ്ക് പണം നൽകാൻ സമ്മതിച്ചതായാണ് വിവരം. കൽറ മുണ്ടയുടെ അസ്ഥികൾ വീണ്ടും സംസ്കരിച്ചു.
















