ഹോഴ്സൺസ് (ഡെന്മാർക്ക്): ഉബർ കപ്പ് ബാഡ്‌മിന്റണിൽ ഇന്ത്യൻ വനിതാ ടീമിന്റെ പോരാട്ടം അവസാനിച്ചു. കരുത്തരായ ചൈനയോട് 0–5 എന്ന സ്കോറിന് പരാജയപ്പെട്ടാണ് ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്തായത്. പി വി സിന്ധു ഉൾപ്പെടെയുള്ള താരങ്ങൾ ശക്തമായ പോരാട്ടം കാഴ്ചവച്ചെങ്കിലും 16 തവണ ചാമ്പ്യന്മാരായ ചൈനീസ് നിരയെ മറികടക്കാനായില്ല.
ആദ്യ സിംഗിൾസിൽ ലോക രണ്ടാം നമ്പർ താരം വാങ് ഷിയിക്കെതിരെ പി വി സിന്ധു വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. മൂന്നാം സെറ്റിൽ 18–12 എന്ന നിലയിൽ സിന്ധു വിജയത്തോടടുത്തെങ്കിലും അവസാന നിമിഷം തുടർച്ചയായ പോയിന്റുകൾ നേടി വാങ് മത്സരം തിരിച്ചുപിടിച്ചു. സ്കോർ: 16–21, 21–19, 19–21.
ഇഷാറാണി ബറുവ, ഒളിമ്പിക് ചാമ്പ്യൻ ചെൻ യുഫെയ്‌ക്കെതിരെ ആദ്യ സെറ്റിൽ പൊരുതി നോക്കിയെങ്കിലും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു (20–22, 13–21). ദേവിക സിഹാഗ് ആദ്യ സെറ്റ് നേടിയെങ്കിലും പിന്നീട് മത്സരം കൈവിട്ടു (21–19, 17–21, 10–21). ഡബിള്‍സില്‍ പ്രിയ കൊഞ്ചെങ്‌ബാം — ശ്രുതി മിശ്ര സഖ്യവും, ട്രീസ ജോളി — കവിപ്രിയ സെൽവം സഖ്യവും പരാജയം ഏറ്റുവാങ്ങി.
വനിതാ ടീം പുറത്തായെങ്കിലും പുരുഷ വിഭാഗത്തിൽ ഇന്ത്യ കരുത്ത് കാട്ടി. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്‌ട്രേലിയയെ 5–0 ന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടക്കുന്ന ഗ്രൂപ്പ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന പോരാട്ടത്തിൽ ഇന്ത്യ ചൈനയെ നേരിടും. ലോക ഒന്നാം നമ്പർ താരം ഷി യു ക്വി നയിക്കുന്ന ചൈനീസ് പടയെ തളച്ച് ഗ്രൂപ്പ് ജേതാക്കളാകാനാണ് ലക്ഷ്യമിടുന്നത്.
















