ന്യൂദൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുകഴിഞ്ഞാലുടൻ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുമെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം നുണയാണെന്ന് കേന്ദ്ര സർക്കാർ. ബിജെപിക്കെതിരായി വോട്ടർമാരെ തിരിക്കാൻ നടത്തിയ അവസാനവട്ട ശ്രമമാണ് തകർന്നത്. തെരഞ്ഞെടുപ്പിന് ശേഷം ലിറ്ററിന് 25-28 രൂപ വരെ വില വർദ്ധിക്കാനുള്ള സാധ്യതയെന്നായിരുന്നു ചിലരുടെ പ്രചാരണങ്ങൾ. നാളെ യാണ് പശ്ചിമ ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ്.
പെട്രോൾ, ഡീസൽ ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്തയായാണ്, പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. പശ്ചിമ ബംഗാളിലെ ഏപ്രിൽ 29 ന് വോട്ടെടുപ്പ് അവസാനിച്ചതിനുശേഷം വില വർധനവ് ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം കഴിഞ്ഞ രണ്ട് മാസത്തിനിടെ അസംസ്‌കൃത എണ്ണയുടെ വില 50 ശതമാനത്തിലധികം വർദ്ധിപ്പിച്ചിട്ടും, റീട്ടെയിൽ പെട്രോൾ, ഡീസൽ വിലകൾ നാലാം വർഷവും മാറ്റമില്ലാതെ തുടരുന്നു.
ഇൻപുട്ട് ചെലവുകളും പമ്പ് വിലകളും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നത് പൊതുമേഖലാ ഇന്ധന ചില്ലറ വ്യാപാരികൾക്ക് കനത്ത നഷ്ടമുണ്ടാക്കി – ചില കണക്കുകൾ പ്രകാരം ഏകദേശം 2,400 കോടി രൂപയുടെ ദൈനംദിന നഷ്ടം ഉണ്ടായി. എന്നാൽ, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകൾ കാരണമാണ് വിലവർദ്ധന പ്രഖ്യാപിക്കാത്തതെന്നായിരുന്നു പ്രചാരണം.
മന്ത്രാലയം പറയുന്നു
‘പെട്രോൾ, ഡീസൽ വില വർധിപ്പിക്കാനുള്ള നിർദ്ദേശമില്ല,’ എന്ന് പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്താ സമ്മേളനത്തിൽ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു.
പശ്ചിമ ബംഗാളിൽ നാളെ വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം ചില്ലറ ഇന്ധന വില വർധിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ. ആന്ധ്രാപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ച വിലക്കയറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ അവർ തള്ളിക്കളഞ്ഞു.
പമ്പുകൾ നിരീക്ഷണത്തിൽ
‘ചില സ്ഥലങ്ങളിൽ പരിഭ്രാന്തിയോടെ ചിലർ ഇന്ധനം വാങ്ങുന്നത് ശ്രദ്ധയിൽവന്നു. അവിടത്തെ സംസ്ഥാന സർക്കാരുകളുമായി ഞങ്ങൾ തുടർച്ചയായി ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളും നിരീക്ഷിക്കുകയും വിതരണത്തിന് മുൻഗണന നൽകുകയും ചെയ്യുന്നു. പെട്രോൾ പമ്പുകളിൽ നിന്ന് അധികമായി ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതായി കാണുന്നുണ്ട്്. അതിനാൽ സ്റ്റോക്ക് ലഭ്യത ഉറപ്പാക്കുകയും ഡ്രൈ-ഔട്ടുകൾ ഉണ്ടാകാതിരിക്കുകയും ചെയ്യാൻ നടപടികൾ ഉണ്ടെന്ന് അവർ പറഞ്ഞു.
വില കൂടുമെന്ന അഭ്യൂഹങ്ങൾ നിരവധി പട്ടണങ്ങളിൽ പരിഭ്രാന്തിയോടെ വാങ്ങലുകൾക്ക് കാരണമായി.
ആന്ധ്രപ്രദേശിൽ, പലരും അധികം കരുതി വാങ്ങി സൂക്ഷിച്ചതിനാൽ ഞായറാഴ്ച 400 ലധികം പെട്രോൾ പമ്പുകളിൽ ഇന്ധനമില്ലാതായി. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ചില ഔട്ട്‌ലെറ്റുകളിൽ ഡിമാൻഡ് 30-33 ശതമാനം വരെ വർദ്ധിച്ചു.
ആവശ്യത്തിന് ഇന്ധനം കരുതൽ
പെട്രോൾ, ഡീസൽ മുതൽ പാചക വാതക എൽപിജി, വ്യോമയാന ഇന്ധനം വരെയുള്ള എല്ലാ ഇന്ധനങ്ങളുടെയും ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്ത് മതിയായ ഇൻവെന്ററികളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ‘എൽപിജി, പെട്രോൾ, ഡീസൽ എന്നിവയുടെ ആവശ്യത്തിന് വിതരണമുണ്ട്. വിലകൾ സ്ഥിരതയുള്ളതാണ്, നിരക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല,’ അവർ പറഞ്ഞു. ‘ആരും ദയവായി കിംവദന്തികളിൽ വിശ്വസിക്കരുതെന്ന് അവർ അഭ്യർത്ഥിച്ചു.
















