നഗ്ന ചിത്രങ്ങള്‍ പോൺ സൈറ്റിൽ പങ്കുവയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയില്‍ നിന്ന് പണം തട്ടിയ കേസില്‍ നടന്‍ ഷിയാസ് കരീമിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയോട് ഷിയാസ് പണം ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പരാതി നൽകിയ സ്ത്രീയ്‌ക്ക് തന്റെ അമ്മയുടെ പ്രായമുണ്ടെന്ന് പറഞ്ഞായിരുന്നു ഷിയാസ് ന്യായീകരിച്ചത്. അതിനു പിന്നാലെയാണ് ശബ്ദസന്ദേശം പുറത്ത് വന്നത്.
‘നീ ആരാണെന്ന് നിനക്കറിയാമല്ലോ, പിന്നെ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ, മോന്തയ്‌ക്കിട്ട് അടിക്കൂട്ടാ. ജിം എന്തായാലും ഞാന്‍ സെറ്റാക്കും. നിന്റെയടുത്ത് നിന്ന് 20 ലക്ഷം വാങ്ങിയത് തീര്‍ക്കണമെന്നാണ് മനസ് പറയുന്നത്. ഇൻഷാ അള്ളാ അത് തീര്‍ക്കും’ എന്നാണ് പുറത്തുവന്ന ശബ്ദ സന്ദേശത്തിൽ ഷിയാസ് പറയുന്നത്.
‘നിന്റെയീ സ്റ്റാറ്റസിടല്‍ ഒന്ന് കുറച്ചോട്ടാ. എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ എന്നാണ് മറ്റൊരു സന്ദേശത്തില്‍ പറയുന്നത്. യുവതിയുടെ സുഹൃത്തില്‍ നിന്ന് പത്തുലക്ഷത്തോളം രൂപ കടം വാങ്ങാനും ഷിയാസ് ആവശ്യപ്പെടുന്നതായി ശബ്ദ സന്ദേശത്തില്‍ കേള്‍ക്കാം. പണം ശരിയാക്കാന്‍ യുവതിയെ നിര്‍ബന്ധിക്കുന്നുമുണ്ട്.
‘‘നീ എങ്ങനെയേലും കുറച്ച് ഫണ്ട് സെറ്റ് ചെയ്യ്. എവിടുന്നേലും പൈസ കിട്ടാന്‍ വഴിയുണ്ടോ? ഒരു ഒന്നു രണ്ട് ലക്ഷം രൂപ…നീ അവന് മെസേജ് അയയ്‌ക്ക് ,വോയിസ്.. ഒരു 10 ലാക്ക് റുപ്പീസിന്റെ ആവശ്യമുണ്ട്.. അത്യാവശ്യമാണ്. കുറച്ച് ദിവസം കഴിയുമ്പോ തിരിച്ച് തരാം എന്ന് പറ. അവനെന്താ പറയുന്നേ എന്ന് നോക്ക്’’, ഷിയാസ് പറയുന്നു.
സാമ്പത്തികമായും ലൈംഗികമായും ചൂഷണം നടത്തിയെന്ന പരാതിയുമായാണ് യുവതി രംഗത്തെത്തിയത്. സുഹൃത്തും പങ്കാളിയുമായിരുന്ന താരം 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതി പരാതിയിൽ ആരോപിക്കുന്നു.















