നാസിക്: ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് ഓഫീസിൽ നടന്നുവെന്ന് പറയപ്പെടുന്ന മതവികാരം വ്രണപ്പെടുത്തലും നിർബന്ധിത മതപരിവർത്തന ശ്രമവും സംബന്ധിച്ച കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുകളുമായി പോലീസ്.
കേസിലെ മുഖ്യപ്രതിയായ നിദ ഖാന് മലേഷ്യയുമായും മലേഗാവുമായും ബന്ധമുണ്ടെന്നും കേസിന്റെ വ്യാപ്തി നാസിക് നഗരത്തിന് പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
നിദാ ഖാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച നാസിക് കോടതി പരിഗണിച്ചപ്പോഴാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അജയ് മിശ്ര നിർണ്ണായക വിവരങ്ങൾ സമർപ്പിച്ചത്. പരാതിക്കാരിയെ ഇസ്ലാം മതം സ്വീകരിക്കാൻ നിദാ ഖാൻ പ്രേരിപ്പിച്ചതായും മതപരമായ ചടങ്ങുകൾ പഠിപ്പിച്ചതായും എസ്ഐടി കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
പരാതിക്കാരിക്ക് ബുർഖ നൽകുകയും മതപരമായ കാര്യങ്ങൾ പഠിപ്പിക്കുന്ന ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്തു നൽകുകയും ചെയ്തതായി പ്രോസിക്യൂഷൻ ആരോപിച്ചു. പരാതിക്കാരിയെ വീട്ടിൽ കൊണ്ടുപോയി നിസ്‌കരിക്കാനും ഹിജാബ് ധരിക്കാനും പഠിപ്പിച്ചു. യുവതിയുടെ പേര് ‘ഹാനിയ’ എന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ ഫോണിൽ നിന്ന് ഇസ്ലാമിക റീലുകളും യൂട്യൂബ് ലിങ്കുകളും ഇൻസ്റ്റഗ്രാം പോസ്റ്റുകളും അന്വേഷണ സംഘം വീണ്ടെടുത്തു.
കേസ് നാസിക്കിന് പുറത്തേക്ക് മലേഗാവിലേക്കും മലേഷ്യയിലേക്കും നീളുന്നതാണ്. കേസിലെ മറ്റൊരു പ്രതിയായ ഡാനിഷ് ഷെയ്ഖ് പരാതിക്കാരിയുടെ വിദ്യാഭ്യാസ രേഖകളും മറ്റ് സുപ്രധാന രേഖകളും കൈവശപ്പെടുത്തിയിരുന്നു. ഈ രേഖകൾ മലേഗാവിലെ ഒരു സംഘത്തിന് കൈമാറാനായിരുന്നു പദ്ധതി. കൂടാതെ, ഇമ്രാൻ എന്ന വ്യക്തി വഴി പരാതിക്കാരിയെ മലേഷ്യയിൽ ജോലിക്ക് അയക്കാനും പ്രതികൾ നീക്കം നടത്തിയിരുന്നു. ഇതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
നിലവിൽ ഒളിവിൽ കഴിയുന്ന നിദാ ഖാന്റെ ഫോൺ പിടിച്ചെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇവർ കൂടുതൽ പേരെ ലക്ഷ്യം വെച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. മുൻകൂർ ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാൻ ഇടയാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടി. നിദാഖാന് കോടതി ഇതുവരെ ഇടക്കാല സംരക്ഷണം അനുവദിച്ചിട്ടില്ല. ഇവർ ഗർഭിണിയാണെന്ന് കുടുംബം അവകാശപ്പെടുന്നുണ്ടെങ്കിലും അധികൃതർ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, നിദാ ഖാന്റെ അഭിഭാഷകൻ രാഹുൽ കാസ്ലിവാൾ ആരോപണങ്ങൾ നിഷേധിച്ചു. മഹാരാഷ്‌ട്രയിൽ നിലവിൽ മതപരിവർത്തന വിരുദ്ധ നിയമമില്ലെന്നും കേസ് കേവലം മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചാർജുകൾ മാത്രമാണെന്നും അദ്ദേഹം വാദിച്ചു. ഒൻപത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിൽ കോടതി ജാമ്യാപേക്ഷയിൽ മെയ് രണ്ടിന് വിധി പറയും. ടിസിഎസിലെ പീഡന പരാതികൾ ഗൗരവകരമാണെന്ന് ടാറ്റാ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെ കമ്പനി സസ്പെൻഡ് ചെയ്തിട്ടുണ്ട്.















