മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. മാമ്പറ്റ തരിശ്‌മുളൻപാറ ചിറ്റങ്ങാടൻ ജംഷീർ (40) ആണ് മരിച്ചത്. പുലർച്ചെ ടാപ്പിങ്ങിനിടെ പെട്ടെന്ന് കാട്ടാന ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
ജംഷീർ മണലിയംപാടം ഭാഗത്ത് പാട്ടത്തിനെടുത്ത റബർ തോട്ടത്തിലായിരുന്നു ടാപ്പിംഗ് നടത്തിയിരുന്നത്. ഇതിനിടെ പെട്ടെന്ന് കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരിക്കേൽക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്‌തു. ആദ്യം കരുവാരക്കുണ്ട് സ്വകാര്യ ആശുപത്രിയിൽ പ്രഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ജംഷീറിന്റെ ആരോഗ്യനില ഗുരുതരമാകുകയും വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സക്കിടെ ആരോഗ്യ നില പെട്ടെന്ന് വഷളവാകുയും മരണത്തിന് കീഴടങ്ങുകയും ചെയ്‌തു. തുടർനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. അതേസമയം, ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ ജനവാസമേഖലകളിലേക്ക് ആനകൾ ഇറങ്ങി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.
പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ എത്തിയ DFO യ്‌ക്ക് നേരെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.
















