തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവാവിന്റെ സ്കാനിംഗ് റിപ്പോർട്ടിൽ ഗുരുതര വീഴ്ച എന്ന് ആരോപണം. വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 24 കാരന്റെ സ്കാനിംഗ് റിപ്പോർട്ടിൽ ആണ് ആശുപത്രിയുടെ ഭാഗത്തുനിന്നും വലിയ പിഴവ് സംഭവിച്ചിരിക്കുന്നത്. വയറുവേദനയെ തുടർന്ന് ചികിത്സയ്‌ക്ക് വേണ്ടിയാണ് തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ഷിഹാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയത്.
വൃക്കയിലെ കല്ല് ആയിരിക്കാം വേദനയ്‌ക്ക് പിറകിൽ എന്ന ഡോക്ടർമാരുടെ അനുമാനത്തെ തുടർന്ന് യുവാവിനോട് സ്കാനിങ് എടുക്കുവാനായി നിർദ്ദേശിച്ചു. അത് പ്രകാരം ഷിഹാസ് സ്കാനിങ് എടുക്കുകയും ചെയ്തു.ചികിത്സ തേടിയെത്തിയ ദിവസം നൽകിയ മരുന്നുകളുടെ ഫലമായിരിക്കാം യുവാവിന് വയറു വേദനയിൽ നേരിയ ആശ്വാസം ലഭിച്ചതോടെ ആശുപത്രി വിട്ടു. എന്നാൽ സ്കാനിങ് റിപ്പോർട്ട് ഹോസ്പിറ്റലിൽ നിന്നും വാങ്ങിച്ചിരുന്നില്ല. എന്നാൽ വീണ്ടും വയറുവേദന തുടർന്നതോടെ ചികിത്സ ആവശ്യമായി വന്നു. തുടർന്ന് കഴിഞ്ഞദിവസമാണ് ആശുപത്രിയിൽ നിന്നും സ്കാനിങ് റിപ്പോർട്ട് വാങ്ങിച്ചത്.
വയറുവേദന വീണ്ടും ശക്തമായപ്പോൾ ഹോമിയോ ചികിത്സ തേടാം എന്ന തീരുമാനത്തിൽ യുവാവ് അടുത്തുള്ള ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി.അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എടുത്ത സ്കാനിംഗ് റിപ്പോർട്ട് ഡോക്ടർസിനെ കാണിച്ചു. അപ്പോഴാണ് സ്കാനിങ്ങിലെ ഗുരുതര വീഴ്ചയെ കുറിച്ച് ഹോമിയോ ആശുപത്രിയിലെ ഡോക്ടർമാർ മനസ്സിലാക്കുന്നത്.
ഇരുപത്തിനാലുകാരൻ ഷിഹാസിന്റെ റിപ്പോർട്ടിൽ ഗർഭപാത്രത്തെ കുറിച്ചുള്ള പരാമർശങ്ങൾ കണ്ട ഡോക്ടർസ് ആദ്യം സ്കാനിങ് റിപ്പോർട്ട് മൊത്തത്തിൽ മാറിപ്പോയതാണോ എന്ന് അറിയാനായി പേരും വയസ്സുമെല്ലാം ഒന്നുകൂടി പരിശോധിച്ചു.എന്നാൽ അവയെല്ലാം കൃത്യമാണ് ശിഹാബ് 24 വയസ്സ് എന്നെല്ലാം ഉണ്ട്. ഇതോടെയാണ് സ്കാനിങ് റിപ്പോർട്ടിൽ വലിയ വീഴ്ച സംഭവിച്ചു എന്ന് മനസ്സിലായത്. പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അധികൃതരെ ഈ വീഴ്ച കാണിക്കുന്നതിന് വേണ്ടി ഷിഹാസ് വീണ്ടും മെഡിക്കൽ കോളേജിൽ എത്തി. തങ്ങൾക്ക് പറ്റിയ വീഴ്ച മനസ്സിലാക്കി കൊടുത്തതോടെ ആശുപത്രിക്കാരുടെ പതിവ് രീതിയായ ദേഷ്യപ്പെടലും അവഗണനയുമാണ് യുവാവ് നേരിടേണ്ടിവന്നത്.
‘നിനക്കൊക്കെ ഈ രീതിയിൽ റിപ്പോർട്ട് നൽകാനേ സാധിക്കു’ എന്ന് പറയുകയും പരിശോധിക്കട്ടെ എന്ന രീതിയിൽ റിപ്പോർട്ട് വാങ്ങിച്ച് അത് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിൽ ഇട്ടു എന്നും ആരോപണം. പിന്നീട് തർക്കത്തെ തുടർന്ന് ഷിഹാസിന് തെറ്റ് തിരുത്തി പുതിയ പ്രിന്റ് നൽകുകയും ചെയ്തു. മറ്റേതോ യുവതിയുടെ പരിശോധനാ റിപ്പോർട്ട് ആണ് ഷിഹാസിന്റെ പേരും വയസ്സും ചേർത്ത് നൽകിയത്. പിന്നാലെ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പോലീസിനും ഷിഹാസ് പരാതി നൽകിയിട്ടുണ്ട്.












