കൊൽക്കത്ത : പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി ഉത്തർപ്രദേശിൽ നിന്നുള്ള എൻകൗണ്ടർ സ്പെഷ്യലിസ്റ്റും ഐപിഎസ് ഓഫീസറുമായ അജയ് പാൽ ശർമ്മ . ഫാൽത്ത നിയമസഭാ മണ്ഡലത്തിലെ ടി എം സി സ്ഥാനാർത്ഥിയായ ജഹാംഗീർ ഖാൻ ആളുകളെ ഭീഷണിപ്പെടുത്തുന്നതായി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള അജയ് പാൽ താക്കീത് നൽകിയിരിക്കുന്നത്.
ആളുകളെ ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച കൂടുതൽ പരാതികൾ ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഫാൽറ്റ നിയമസഭാ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർത്ഥി ജഹാംഗീർ ഖാൻ വോട്ടർമാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പൊതുജനങ്ങളിൽ നിന്ന് പരാതികൾ ഉയർന്നിരുന്നു.
ഈ പരാതികളെ തുടർന്ന് അജയ് പാൽ ശർമ്മ സംഭവസ്ഥലത്ത് എത്തിയെങ്കിലും ജഹാംഗീർ ഖാനെ എവിടെയും കണ്ടെത്താനായില്ല. നാട്ടുകാരും ലോക്കൽ പോലീസ് പോലും ജഹാംഗീർ ഖാന്റെ വീടിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ തയ്യാറായില്ല . എന്നാൽ യുപി എടിഎസ് ജഹാംഗീറിന്റെ വീട് കൃത്യമായി കണ്ടെത്തി.
ജഹാംഗീറിന് സുരക്ഷയ്‌ക്കായി പശ്ചിമ ബംഗാൾ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നതായും കണ്ടെത്തി. തുടർന്ന് അജയ് പാൽ ശർമ്മ പ്രാദേശിക പോലീസ് സൂപ്രണ്ടിനോട് വിശദീകരണം തേടി. ജഹാംഗീർ ഖാന് വൈ-കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ടെന്നും 10 പോലീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിന് നിയോഗിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് വിശദീകരിച്ചു.
സംഭവസ്ഥലത്ത് 14 പോലീസ് ഉദ്യോഗസ്ഥരെ എന്തിന് വിന്യസിച്ചുവെന്ന് അജയ് പാൽ ശർമ്മ ചോദിച്ചു. നാല് അധിക പോലീസ് ഉദ്യോഗസ്ഥരെ എന്തിനാണ് വിന്യസിച്ചതെന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രാദേശിക പോലീസ് സൂപ്രണ്ടിന് നോട്ടീസ് നൽകി.
ജഹാംഗീർ ഖാന്റെ അനന്തരവനും ബന്ധുക്കൾക്കും കർശന മുന്നറിയിപ്പ് അജയ് പാൽ നൽകി. വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുകയോ ചെയ്തതായി പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
















