ബമാകോ: മാലിയുടെ പ്രതിരോധ മന്ത്രി ജനറൽ സാഡിയോ കമാര കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.ആക്രമണത്തിൽ കമാരയുടെ ഭാര്യയും രണ്ട് പേരക്കുട്ടികളും കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. 2020-ൽ സൈന്യം അധികാരം പിടിച്ചെടുത്തതിന് ശേഷം മാലി നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിത്.തലസ്ഥാനമായ ബമാകോയ്‌ക്ക് പുറത്തുള്ള കാറ്റി (Kati) എന്ന സൈനിക താവളത്തിലെ വസതിക്ക് മുന്നിലായിരുന്നു സ്ഫോടനം.
അൽ-ഖ്വയ്ദയുമായി ബന്ധമുള്ള സായുധ സംഘമാണ് മന്ത്രിയുടെ വസതി ലക്ഷ്യമിട്ട് സ്ഫോടനം നടത്തിയത്. ടുവാരെഗ് വിമതരുടെ കൂട്ടായ്‌മയായ ആസാവാദ് ലിബറേഷൻ ഫ്രണ്ടും (FLA), അൽ-ഖ്വയ്ദ അനുകൂല ഗ്രൂപ്പായ ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിനും (JNIM) സംയുക്തമായാണ് ഈ നീക്കങ്ങൾ ആസൂത്രണം ചെയ്തത്.വടക്കൻ നഗരമായ കിഡാൽ തുവാരെഗ് വിമതർ പൂർണ്ണമായും പിടിച്ചെടുത്തതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമതർ ഇത്തരം തന്ത്രപ്രധാന നഗരങ്ങൾ ലക്ഷ്യമിടുന്നത്. പലയിടങ്ങളിലും സൈന്യവും വിമതരും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുകയാണ്. സഹേൽ മേഖലയിലെ അസ്ഥിരത ഇതോടെ കൂടുതൽ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഇന്ത്യക്കാർക്ക് നേരത്തെ തന്നെ എംബസ്സി ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
















