ന്യൂഡൽഹി: പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ സുരക്ഷാ സാഹചര്യം വഷളായതിനെത്തുടർന്ന് അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തലസ്ഥാനമായ ബമാകോ ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരർ ആക്രമണം നടത്തിയ സാഹചര്യത്തിലാണ് ബമാകോയിലെ ഇന്ത്യൻ എംബസിയുടെ അടിയന്തര ഇടപെടൽ.
ബമാകോ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി റിപ്പോർട്ടുകളുണ്ട്. കാറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജെഎൻഐഎം (JNIM), തുവാറെഗ്, എഫ്എൽഎ (FLA) തുടങ്ങിയ വിമത ഗ്രൂപ്പുകൾ സംയുക്തമായാണ് ആക്രമണം നടത്തിയത്.
നിലവിൽ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.ഇന്ത്യൻ പൗരന്മാർ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അനാവശ്യ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും എംബസി നിർദ്ദേശിച്ചു. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
അടിയന്തര സാഹചര്യങ്ങളിൽ പൗരന്മാർക്ക് താഴെ പറയുന്ന നമ്പറുകളിൽ എംബസിയെ ബന്ധപ്പെടാവുന്നതാണ്:
+223 78486019
+223 94793705
















