അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ ആകെയുള്ള പത്ത് രാജ്യസഭാ എംപിമാരില്‍ ഏഴു പേരും ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നതില്‍ അസ്വാഭാവികമായി യാതൊന്നുമില്ല. അധികാര ഭ്രാന്തും അഴിമതിയും ധൂര്‍ത്തും മുഖമുദ്രയാക്കിയ ഈ പാര്‍ട്ടിക്ക് അര്‍ഹിക്കുന്ന തിരിച്ചടി തന്നെയാണ് ലഭിച്ചിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിനെയും അം ആദ്മി പാര്‍ട്ടിയേയും ശരിക്കും തിരിച്ചറിഞ്ഞിട്ടുള്ള ആരും പുതിയ സംഭവവികാസങ്ങളില്‍ ജനാധിപത്യ വിരുദ്ധമായി യാതൊന്നും കാണില്ല. ഞാന്‍ എന്റെ ജീവിതത്തിലെ 15 വര്‍ഷം എഎപിക്കായി നല്‍കി. ഇപ്പോള്‍ പാര്‍ട്ടി സത്യസന്ധമായ രാഷ്‌ട്രീയത്തില്‍ നിന്ന് മാറി. ‘ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് മാറി ജനങ്ങളുടെ കൂടുതല്‍ അടുത്തേക്കാണ് പോകുന്നത്. ഇന്ന് എഎപി അഴിമതിയിലും അവസരവാദപരമായ ഒത്തുതീര്‍പ്പുകളിലും മുങ്ങിയിരിക്കുകയാണ്. ഇത് പഴയ പാര്‍ട്ടിയല്ല. എഎപിയുടെ തെറ്റായ പ്രവൃത്തികളില്‍ ഞാന്‍ പങ്കാളിയാകാന്‍ ആഗ്രഹിക്കുന്നില്ല’ എന്നാണ് പാര്‍ട്ടിക്കെതിരായ നീക്കത്തിന് നേതൃത്വം നല്‍കിയ രാഘവ് ഛദ്ദ പറയുന്നത്. നേരത്തെ പാര്‍ട്ടി വിട്ട പലരും ഇതേ അഭിപ്രായം പറഞ്ഞിട്ടുള്ളതാണ്.
രാഘവ് ഛദ്ദയെ രാജ്യസഭാ നേതൃസ്ഥാനത്തുനിന്ന് നീക്കി എഎപി പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ തിരിച്ചടി നേരിടുകയാണ് ചെയ്തത്. ഛദ്ദയുടെ പകരക്കാരനായി വന്നയാളും പാര്‍ട്ടി ഉപേക്ഷിച്ചത് നേതൃത്വത്തിന് വലിയ നാണക്കേടായി. ഒരേസമയം ഇത്രയും എംപിമാര്‍ പോകുമെന്ന് കെജ്രിവാളും കൂട്ടാളികളും സ്വപ്‌നത്തില്‍ പോലും കരുതിയില്ല. ഇപ്പോള്‍ പാര്‍ട്ടി വിട്ടു പോയവരില്‍ മൂന്നു പേര്‍ മാത്രമാണ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരെന്ന പരിഹാസ്യമായ ന്യായീകരണമാണ് എഎപി നല്‍കുന്നത്. ബാക്കി നാല് പേര്‍ ബിസ്സിനസ്സുകാരാണത്രേ. എങ്കില്‍ എന്തിനാണ് ഇവര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതും, രാജ്യസഭാ എംപിമാരാക്കിയതും?ഏഴ് എംപിമാരെയും അയോഗ്യരാക്കാന്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് എഎപി പറയുന്നത്. ഇത് വിലപ്പോവില്ല. കാരണം ആകെയുള്ള എംപിമാരില്‍ മൂന്നില്‍ രണ്ടുപേരാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്. അതിനാല്‍ കൂറുമാറ്റം ബാധകമാവില്ല.
എഎപിയുടെ രാജ്യസഭാ എംപിമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത് ഒറ്റപ്പെട്ട സംഭവമല്ല. എഎപിക്ക് സ്വാധീനമുള്ള മറ്റു ചില സംസ്ഥാനങ്ങളിലെ നേതാക്കളും ജനപ്രതിനിധികളും സമീപകാലത്ത് പാര്‍ട്ടി വിട്ടിരുന്നു. ദല്‍ഹി, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളില്‍ വലിയ വെല്ലുവിളിയാണ് ഈ പാര്‍ട്ടി നേരിടുന്നത്. നേതാക്കളില്‍ എത്രപേര്‍ ഇനി പാര്‍ട്ടിക്കൊപ്പം ഉണ്ടാകുമെന്ന് ആര്‍ക്കും പറയാന്‍ കഴയില്ല. നേതൃത്വത്തിന്റെ വിശ്വാസ്യത അത്രയ്‌ക്ക് തകര്‍ന്നിരിക്കുന്നു. ഗുജറാത്തിലെ എഎപിയില്‍ കടുത്ത ഭിന്നതയാണ്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായ പലരും പിന്മാറിയത് കനത്ത തിരിച്ചടിയായി. ദല്‍ഹിക്കും പഞ്ചാബിനും ശേഷം കെജ്രിവാള്‍ ഗുജറാത്ത് പിടിക്കാന്‍ നടക്കുന്നതിനിടെയാണ് ഈ തിരിച്ചടികള്‍ എന്നതും ശ്രദ്ധേയമാണ്.
രാജ്യസഭാ എംപിമാര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത് എഎപി ഭരണമുള്ള ഒരേയൊരു സംസ്ഥാനമായ പഞ്ചാബിലും തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. കാരണം ഈ എംപിമാരില്‍ അധികം പേരും പഞ്ചാബില്‍ നിന്നുള്ളവരാണ്. ഒരു വര്‍ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ഇപ്പോള്‍ത്തന്നെ അസ്വസ്ഥതകള്‍ ഉയര്‍ന്നുകഴിഞ്ഞു. പഞ്ചാബിലെ പാര്‍ട്ടി നെടുകെ പിളരാനും സാധ്യതയുണ്ട്. ഇരുപത്തിയാറ് എംഎല്‍എമാര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ പ്രതികരണത്തില്‍ ആശങ്ക പ്രകടമാണ്. എംപിമാര്‍ ഇപ്പോള്‍ പോയത് നന്നായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പോയിരുന്നെങ്കില്‍ വലിയ തിരിച്ചടിയാകുമായിരുന്നു എന്നാണ് പഞ്ചാബിലെ നേതാക്കള്‍ ആശ്വസിക്കുന്നത്.
ആകാശത്തും ഭൂമിയിലും പാതാളത്തിലും അഴിമതി നടത്തിയ കോണ്‍ഗ്രസ് ഭരണകാലത്ത് രാഷ്‌ട്രീയ രംഗം ശുദ്ധീകരിക്കാന്‍ ഇറങ്ങിത്തിരിച്ച അണ്ണാ ഹസാരെയെ കബളിപ്പിച്ച് ആദര്‍ശ രാഷ്‌ട്രീയത്തിന്റെ മുഖംമൂടിയണിഞ്ഞ് പ്രത്യക്ഷപ്പെട്ട അരവിന്ദ് കെജ്രിവാള്‍, പിന്നീട് അവിശുദ്ധ രാഷ്‌ട്രീയത്തിന്റെ ആള്‍രൂപമായി മാറുകയായിരുന്നു. അവസരവാദ രാഷ്‌ട്രീയത്തിന്റെ അപ്പോസ്തലനായ കെജ്രിവാള്‍ അഴിമതിയിലും നുണ പറയുന്നതിലും കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി. സാധാരണക്കാരെ രക്ഷിക്കാന്‍ വന്നയാള്‍, ദല്‍ഹിയില്‍ അധികാരം ലഭിച്ചതോടെ അതിന്റെ ലഹരിയില്‍ മതിമറന്ന് ആഡംബരത്തില്‍ കുളിക്കുന്നതാണ് ജനങ്ങള്‍ കണ്ടത്. ആസൂത്രിതമായി അഴിമതി നടത്താനും, അതിവിദഗ്ധമായി തെളിവു നശിപ്പിക്കാനും ഒരു തസ്‌കരസംഘം തന്നെ കെജ്രിവാളിനൊപ്പം നിന്നു. ഇങ്ങനെയുള്ളവര്‍ക്കും ഇത്തരക്കാരുടെ പാര്‍ട്ടിക്കും പൊതുജീവിതത്തില്‍ സ്ഥാനമുണ്ടാവാന്‍ പാടില്ല.
















