കൊൽക്കത്ത: ഭരണത്തിൽനിന്നുപുറത്തേക്ക് എന്നു മനസ്സിലാക്കിയ മമതാ ബാനർജിയും ടിഎംസി പ്രവർത്തകരും തെരഞ്ഞെടുപ്പിൽ ആക്രമണങ്ങൾക്ക് ഒരുക്കിയ പദ്ധതികൾ തകരുന്നു. ഒന്നാംഘട്ട വോട്ടെടുപ്പിൽ ടിഎംസി ഗുണ്ടകൾ നടത്തിയ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ തെരഞ്ഞെടുപ്പുകമ്മീഷന്റെ വൻ സന്നാഹങ്ങളാണ്. ഇതിന്റെ ഭാഗമായി സിആർപിഎഫ് നടത്തിയ തെരച്ചിലിൽ ഇന്നയെ 24 സൗത്ത് പാർഗാനാസ് ജില്ലയിലെഭാംഗറിൽ 100 ക്രൂഡ് ബോംബുകൾ കണ്ടെടുത്തു. ഇവിടം ടിഎംസിയുടെ ഏറ്റവും ശക്തമായ സ്ഥലമാണ്. സിപിഎം ഭരിച്ചിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റുപാർട്ടി ഗുണ്ടകളുടെ ആസ്ഥാനമായിരുന്നു. അവർ കൂട്ടമായി മമതയുടെ പാർട്ടിയിലാണ് ഇപ്പോൾ ഉള്ളത്. അവരിൽ ഒരാളുടെ വീട്ടിൽനിന്നാണ് ഈ വൻ സ്‌ഫോടക വസ്തുക്കൾ പിടിച്ചത്.
രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വോട്ടർമാർക്ക് ഭയമില്ലാതെ വോട്ട് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ദുർബല പ്രദേശങ്ങളിൽ നിരീക്ഷണവും പ്രദേശ ആധിപത്യവും ശക്തമാക്കുമെന്ന് തെരഞ്ഞെടുപ്പ്- പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചു.
കൊൽക്കത്തയ്‌ക്ക് കീഴിലുള്ള മൂന്ന് ജില്ലകളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, കേന്ദ്ര സേനാ കമാൻഡർമാർ എന്നിവർ പങ്കെടുത്ത ഉന്നതതല ഏകോപന യോഗത്തിൽ, ഏപ്രിൽ 29 ന് വോട്ടെടുപ്പ് നടക്കുന്ന 142 നിയോജകമണ്ഡലങ്ങളിലെ തയ്യാറെടുപ്പുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അവലോകനം ചെയ്തു. ‘പദ്ധതിയുടെ ഭാഗമായി, രണ്ട് സിഎപിഎഫ് ഉദ്യോഗസ്ഥരെ വീതം വഹിക്കുന്ന 160 മോട്ടോർ സൈക്കിളുകൾ മണ്ഡലങ്ങളിലുടനീളം വേഗത്തിൽ വിന്യാസം നടത്തുന്നതിനായി പട്രോളിംഗ് നടത്തും. സേന വിന്യാസം, ദുർബലതാ മാപ്പിംഗ്, സിവിൽ, പോലീസ് ഭരണകൂടം തമ്മിലുള്ള ആശയവിനിമയം, എല്ലാ പ്രദേശങ്ങളിലും ദൃശ്യമായ സുരക്ഷാ സാന്നിധ്യം ഉറപ്പാക്കുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.
നാളെ, ഏപ്രിൽ 27ന്, പരസ്യ പ്രചാരണ പരിപാടികൾ കഴിയും. 29 നാണ് വോട്ടെടുപ്പ്.















