തിരുവള്ളൂർ: തമിഴ്‌നാട് തിരുവള്ളൂരിൽ എസി വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലഹത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശിനി മോണിക്ക (23) യാണ് ആത്മഹത്യ ചെയ്തത്.
കടുത്ത ചൂടിനെത്തുടർന്ന് വീട്ടിൽ എസി വാങ്ങണമെന്ന് മോണിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിനെച്ചൊല്ലി ഭർത്താവ് ആകാശുമായി (26) കഴിഞ്ഞ രാത്രി രൂക്ഷമായ വാക്കുതർക്കമുണ്ടായി. വഴക്കിന് പിന്നാലെ ആകാശും വീട്ടുകാരും ടെറസിലേക്ക് ഉറങ്ങാൻ പോയി. എന്നാൽ രാവിലെ താഴെയെത്തിയപ്പോൾ മോണിക്കയുടെ മുറി അടഞ്ഞുകിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ മോണിക്കയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വസ്ത്രവ്യാപാര സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് വർഷം മുൻപാണ് പ്രണയിച്ച് വിവാഹിതരായത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മോണിക്കയുടെ മാതാപിതാക്കൾ ആരോപിച്ചു. എസി വാങ്ങാത്തതിനെച്ചൊല്ലിയുള്ള ചെറിയൊരു തർക്കം ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് മകളെ നയിക്കില്ലെന്നാണ് ഇവരുടെ വാദം. “സാധാരണ നിലയിലുള്ള വഴക്കിന് അപ്പുറം അവിടെ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം” മോണിക്കയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയക്കുകയും ചെയ്തിട്ടുണ്ട്.
















