കൊല്‍ക്കത്ത: ബംഗാളും ആസാമും ഇത്തവണ ബിജെപി ഭരിക്കുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആസാമിലെ 126 സീറ്റുകളില്‍ 100 ലധികം സീറ്റുകള്‍ ബിജെപി നേടും, ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്ന 152 സീറ്റുകളില്‍ 110 എണ്ണവും നേടും. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ഇത്തവണ ബിജെപി 200ല്‍ അധികം സീറ്റുകള്‍ നേടിയാല്‍ അതില്‍ അതിശയിക്കാനൊന്നുമില്ല. 93 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. ബിജെപിക്കുള്ള ജനപിന്തുണ വര്‍ദ്ധിച്ചതിന്റെ സൂചന കൂടിയാണിത്. മുമ്പ് ബിജെപിയെ പരസ്യമായി പിന്തുണയ്‌ക്കുന്നതിനെ ആളുകള്‍ ഭയന്നിരുന്നു, ഇന്നതില്ല. ബംഗാള്‍ മാറിക്കൊണ്ടിരിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പതിവ് സംസ്ഥാന തെരഞ്ഞെടുപ്പ് പോലെയല്ല. മറിച്ച് മുഴുവന്‍ രാജ്യത്തിനും, പ്രത്യേകിച്ച് കിഴക്കന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും ജനങ്ങളെ ബാധിക്കുന്ന മത്സരമായി മാറിക്കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ഓരോ ഭാരതീയനും പങ്ക് വഹിക്കുന്നുണ്ട്. അയല്‍രാജ്യങ്ങളില്‍ നിന്നും ആളുകള്‍ നുഴഞ്ഞുകയറുന്നത് ബംഗാളിലും ആസാമിലും മാത്രമല്ല ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഈ നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കും. ടിഎംസിക്കെന്നും നുഴഞ്ഞുകയറ്റക്കാരെ അനുകൂലിക്കുന്ന സമീപനമാണ്, എന്നിട്ടവരുടെ വോട്ടാക്കിമാറ്റുകയാണ് ലക്ഷ്യം. നുഴഞ്ഞുകയറ്റം കാരണം ജനസംഖ്യയില്‍ മാറ്റം വന്നാല്‍ അത് പഴയപടിയാക്കാന്‍ സാധിക്കുന്നതല്ല.
ഭാരതത്തിന്റെ മൊത്തം അതിര്‍ത്തിയുടെ 54 ശതമാനം ബംഗ്ലാദേശുമായി പങ്കിടുന്നുണ്ട്. ഒരു അതിര്‍ത്തി തുറന്നാല്‍ പോലും അതിന്റെ ആഘാതം മറ്റെല്ലാ സംസ്ഥാനങ്ങളിലും അനുഭവപ്പെടും. മാള്‍ഡ, മുര്‍ഷിദാബാദ് ജില്ലകളിലൂടെ പ്രവേശിക്കുന്ന നുഴഞ്ഞുകയറ്റക്കാര്‍ ബംഗാളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നവരല്ല. അവര്‍ ആസാമിലേക്കും മറ്റ് പല സംസ്ഥാനങ്ങളിലേക്കും എത്തുന്നുണ്ട്. അന്താരാഷ്‌ട്ര അതിര്‍ത്തിയില്‍ ഫെന്‍സിങ് നടപ്പാക്കുന്നതിനെ ടിഎംസി മനപ്പൂര്‍വം എതിര്‍ക്കുകയാണ്. ആസാം 100 ശതമാനം ഫെന്‍സിങ് നടപ്പിലാക്കി. ത്രിപുരയില്‍ പണി പുരോഗമിക്കുകയാണ്, ഇനിയും ഫെന്‍സിങ് നടപ്പിലാക്കാത്ത ഒരേയൊരു സംസ്ഥാനം ബംഗാളാണ്. വോട്ട് ബാങ്ക് താത്പര്യങ്ങളും പശുക്കടത്തും മയക്കുമരുന്ന് കടത്തുകാര്‍ക്കും വേണ്ടിയാണ് ടിഎംസി ഇതിനെ എതിര്‍ക്കുന്നത്. ഇവരില്‍ നിന്നും പാര്‍ട്ടിക്ക് സാമ്പത്തിക ലാഭവും ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബംഗാള്‍ ഇന്ന് നുഴഞ്ഞുകയറ്റക്കാര്‍ക്ക് സുരക്ഷിതമായ ഒരു പാതയായി മാറിയിരിക്കുന്നു.
ഉത്തര്‍ ദിനാജ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, സൗത്ത്, നോര്‍ത്ത് 24 പര്‍ഗാനാസ്, ജല്‍പായ്ഗുരി, കൂച്ച് ബെഹാര്‍, നാദിയ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇവയെല്ലാം അതിര്‍ത്തി ജില്ലകളാണ്. നുഴഞ്ഞുകയറ്റക്കാരാണ് ഈ ജനസംഖ്യാ വളര്‍ച്ചയ്‌ക്ക പിന്നിലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
അസമിലെ മുസ്ലിം ജനസംഖ്യയും 40 ശതമാനത്തിലേക്കെത്തി. നുഴഞ്ഞുകയറ്റം നിയന്ത്രിച്ചില്ലെങ്കില്‍ അടുത്ത രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ആസാമിലും ബംഗ്ലാദേശിലും ഹിന്ദു ഭൂരിപക്ഷ പദവി നഷ്ടപ്പെടും. സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ നുഴഞ്ഞുകയറ്റം സംയുക്തമായി നേരിടുന്നതിനായി ബംഗാള്‍, ആസാം, ത്രിപുര, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് അഭ്യര്‍ത്ഥിക്കും. 1948 ലെ നിയമപരമായ കുടിയേറ്റക്കാരെ പുറത്താക്കല്‍ നിയമം, ഒരു ജില്ലാ കളക്ടര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ഒരു നുഴഞ്ഞുകയറ്റക്കാരനെ പുറത്താക്കാന്‍ അനുവദിക്കുന്ന നിയമം തുടങ്ങിയവ ഈ അഞ്ച് അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കണം. ആസാമിന് സുപ്രീംകോടതി ഈ സുപ്രധാന അധികാരം നല്‍കിയിട്ടുണ്ട്, ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.
















