മൂവാറ്റുപുഴ: പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈവശമുണ്ടായിരുന്ന രാസലഹരി വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ സ്വദേശിയായ തൈപ്പറമ്പിൽ ടോണി സാബു (23) ആണ് ലഹരിമരുന്ന് വിഴുങ്ങിയത്. മൂവാറ്റുപുഴയിൽ പോലീസ് നടത്തിയ പതിവ് പരിശോധനയ്‌ക്കിടെയായിരുന്നു സംഭവം.
മൂവാറ്റുപുഴ പോലീസ് സംഘം സംശയകരമായ സാഹചര്യത്തിൽ ടോണിയെ തടഞ്ഞുനിർത്തി പരിശോധിക്കാൻ ശ്രമിച്ചു. പോലീസിനെ കണ്ടതോടെ പരിഭ്രാന്തനായ ഇയാൾ കൈവശമുണ്ടായിരുന്ന രാസലഹരി (MDMA എന്ന് സംശയിക്കുന്നു) പോലീസിന്റെ കണ്ണുവെട്ടിച്ച് വിഴുങ്ങുകയായിരുന്നു. ലഹരിമരുന്ന് ശരീരത്തിനുള്ളിൽ എത്തിയതോടെ മിനിറ്റുകൾക്കകം ഇയാൾ അവശനായി വീണു.
യുവാവ് ലഹരിമരുന്ന് വിഴുങ്ങിയെന്ന് മനസ്സിലാക്കിയ പോലീസ് ഉടൻ തന്നെ ഇയാളെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇയാൾ നിരീക്ഷണത്തിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















