
ടെഹ്റാൻ : അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകൾക്കുള്ള സാധ്യതകൾക്കിടയിൽ വീണ്ടും ഭീഷണി മുഴക്കി ഇറാൻ . ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഇതുവരെ തങ്ങളുടെ മിസൈൽ ശേഷി പൂർണ്ണമായി ഉപയോഗിച്ചിട്ടില്ലെന്നാണ് ഇറാൻ സൈന്യം പറയുന്നത്.
ലോകത്തിന് അറിയാത്ത കഴിവുകളുള്ള ചില നിഗൂഢ മിസൈലുകൾ ഇറാന്റെ കൈവശമുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് ശരി വയ്‌ക്കുന്നതാണ് ഇറാൻ സൈന്യത്തിന്റെ പുതിയ പ്രസ്താവന . ഇറാന്റെ മിസൈൽ സംവിധാനങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് ട്രംപും നെതന്യാഹുവും അവകാശപ്പെടുന്നതിനിടെയാണ് ഇറാൻ സൈന്യത്തിന്റെ ഈ അവകാശവാദം .
ഇറാന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ റെസ തലായി-നികാണ് സുപ്രധാന പ്രസ്താവന പുറപ്പെടുവിച്ചത് . സമീപകാല സംഘർഷത്തിനിടെ, ഇറാന്റെ മിസൈൽ ശേഷിയുടെ ഒരു പ്രധാന ഭാഗം മനഃപൂർവ്വം ഉപയോഗിക്കാതെ വിട്ടതായി അദ്ദേഹം പറഞ്ഞു. ഇസ്രായേൽ അധിനിവേശ പ്രദേശങ്ങൾക്ക് മുകളിലുള്ള വ്യോമാതിർത്തിയിൽ ഇറാൻ സായുധ സേന പൂർണ്ണ നിയന്ത്രണം നിലനിർത്തിയിരുന്നുവെന്ന് ജനറൽ തലെയ്-നിക് പറഞ്ഞു. ആവശ്യം വന്നാൽ ഉപയോഗിക്കാൻ ലഭ്യമായ നൂതന മിസൈലുകളുടെ മതിയായ ശേഖരം ഇപ്പോഴും ഇറാനിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ പറയുന്നതനുസരിച്ച്, രാജ്യം ആഭ്യന്തരമായി 1,000-ലധികം വ്യത്യസ്ത തരം ആയുധങ്ങൾ നിർമ്മിക്കുന്നു, ഇത് അവരുടെ പ്രതിരോധ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്നുണ്ട്.ഒരു നീണ്ട സംഘട്ടനത്തിന് രാജ്യം പൂർണ്ണമായും തയ്യാറാണെനും ഇറാൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.