ന്യൂദല്‍ഹി: താൽപര്യമില്ലാത്ത ഗർഭം തുടരാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയോ സ്ത്രീകളെയോ നിർബന്ധിക്കാൻ ഒരു കോടതിക്കും അധികാരമില്ലെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിലൂടെ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ടാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക നിരീക്ഷണം. വ്യക്തിയുടെ സ്വയംനിർണയാവകാശം ഉയർത്തിപ്പിടിക്കുന്നതാണ് ഈ വിധി.
പ്രസവിക്കാൻ തയ്യാറല്ലാത്ത ഒരു പെൺകുട്ടിയെ അതിന് നിർബന്ധിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പ്രത്യുത്‌പാദനത്തിനുള്ള സ്വയംനിർണയാവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കോടതി വ്യക്തമാക്കി.
ഗർഭിണിയായ പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിച്ചാണ് കോടതി ഈ തീരുമാനമെടുത്തത്. ഗർഭം അലസിപ്പിക്കാനുള്ള നിയമപരമായ കാലപരിധി പിന്നിട്ട സാഹചര്യത്തിലാണ് പെൺകുട്ടിയുടെ മാതാവ് കോടതിയെ സമീപിച്ചത്.
മാനസികമായി തകർന്ന പെൺകുട്ടി ഒന്നിലേറെത്തവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ച വിവരം കോടതി ഗൗരവമായി പരിഗണിച്ചു. ഇത്തരം സാഹചര്യങ്ങളിൽ കുട്ടിക്ക് ജന്മം നൽകണമെന്ന് നിർബന്ധിക്കുന്നത് ആ വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു.
വിഷയത്തെ ഗർഭിണിയായ സ്ത്രീയുടെ അല്ലെങ്കിൽ പെൺകുട്ടിയുടെ വീക്ഷണകോണിൽ നിന്ന് വേണം സമീപിക്കാൻ എന്ന് ജസ്റ്റിസ് ബി വി നാഗരത്ന നിരീക്ഷിച്ചു.
















