തൃശൂര്‍: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുഃഖം തളംകെട്ടിനില്‍ക്കുന്ന അന്തരീക്ഷം ആണെങ്കിലും പൂരത്തിന് ഒരുങ്ങി സാംസ്‌കാരിക നഗരി. പൂരത്തിന് വിളംബരം കുറിച്ചുകൊണ്ട് നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുരനട തള്ളിതുറന്ന് പുറത്തിറങ്ങിയതോടെ ഇത്തവണത്തെ തൃശൂർ പൂരത്തിന് തുടക്കമായി.
പൂര ദിവസം കണിമംഗലം ശാസ്താവിന് പ്രവേശിക്കാൻ വേണ്ടിയാണ് തെക്കേഗോപുര വാതിൽ തുറന്നിട്ട് ഭഗവതി പുറത്തിറങ്ങുന്നത്. പൂരത്തലേന്നത്തെ പ്രൗഢമായ കാഴ്ചയാണിത്. നിലപാട് തറയിൽ എത്തി പൂര വിളംബരം നടത്തി ഭഗവതി തട്ടകത്തേയ്‌ക്കു മടങ്ങും. 200 വര്‍ഷത്തിലേറെ പഴക്കമുള്ള ആചാരത്തനിമയെ സംരക്ഷിക്കാന്‍ ദുഃഖം കടിച്ചമര്‍ത്തി തൃശൂര്‍ മറ്റൊരു പൂരത്തിന് സാക്ഷിയാവുകയാണ്. 36 മണിക്കൂറാണ് തുടര്‍ച്ചയായി തൃശ്ശൂര്‍ പൂരം അരങ്ങേറുക.പ്രധാന പങ്കാളികളായ തിരുവമ്പാടിയും പാറമേക്കാവും പുറമേ 8 ഘടകക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങളും അണിനിരക്കുന്നതോടെ വടക്കുന്നാഥ ക്ഷേത്രമൈതാനി അക്ഷരാര്‍ത്ഥത്തില്‍ ദേവനഗരിയായി മാ റുന്ന മണിക്കൂ റുകൾക്കാണ് തൃശൂർ സാക്ഷ്യം വഹിക്കുന്നത്.
രാവിലെ 9 മണിയോടെ പൂരവിളംബരത്തിനായുള്ള നെയ്തലക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ് ആരംഭിച്ചിരുന്നു. 11 മണിയോടെ വടക്കുന്നാഥനെ വണങ്ങിയ ഭഗവതി തെക്കേഗോപുര നട തുറന്ന് പൂര വിളംബരം നടത്തുകയായിരുന്നു. അതേസമയം അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ദേവസ്വങ്ങളും നഗരവും ഇനിയും മുക്തമായിട്ടില്ല. ഔദ്യോഗികമായ ദുഖാചരണം ഇന്നലെ അവസാനിച്ചതോടെയാണ് ഇന്ന് പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാവുന്നത്. നാളെ രാവിലെ ആറ് മണിയോടെ തുടങ്ങുന്ന പൂരത്തിന് തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സമാപനം.
ഇത്തവണ വെടിക്കെട്ടില്ലാതെ ചാർജുകൾ മാത്രമായി പൂരം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആഘോഷപൂര്‍വ്വമായ കുടമാറ്റം പതിനഞ്ച് മിനിറ്റ് മാത്രമാക്കി ചുരുക്കി. ഇരു ദേവസ്വങ്ങളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.
















