പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍, കുടുംബസമേതം തിങ്കളാഴ്ച ഗുരുവായൂരിലെത്തി ക്ഷേത്രദര്‍ശനം നടത്തിയത് വലിയ വാര്‍ത്തയായി. പണ്ട് ഇ.എം.എസ്. നടത്തിയ വിശദീകരണമൊന്നും നടത്താന്‍ പിണറായി വിജയന്‍ മുതിരാത്തതുകൊണ്ട് വിവാദമൊട്ടില്ലതാനും. മധുരയില്‍ ആര്യാ അന്തര്‍ജ്ജനം പോയതിനായിരുന്നു നമ്പൂതിരിപ്പാടിന്റെ വിശദീകരണം. നമ്പൂതിരിപ്പാടും ആര്യയോടൊപ്പം മധുരയിലെത്തിയിരുന്നു. അത് ഭാര്യക്കുവേണ്ടി എന്നായിരുന്നു വിശദീകരണം. മരണം വരെ അത് നമ്പൂതിരിപ്പാടിനെ വേട്ടയാടിക്കൊണ്ടിരുന്നു. മധുരാ യാത്ര മാത്രമല്ല, ആര്യാ അന്തര്‍ജനത്തിന്റെ ഭക്തിവിശേഷം. നമ്പൂതിരിപ്പാട് മേലെ തമ്പാനൂര്‍ താമസമാക്കിയതുതന്നെ ആര്യയുടെ ക്ഷേത്രദര്‍ശനത്തിനുവേണ്ടിയായിരുന്നത്രെ. ഗാന്ധാരിയമ്മന്‍ കോവിലിലെ നിത്യസന്ദര്‍ശകയായിരുന്നു ആര്യ എന്ന് ആരും ആക്ഷേപമായി പറഞ്ഞുകേട്ടതുമില്ല. മാനം വേണമെങ്കില്‍ മൗനം വേണമെന്ന് നമ്പൂതിരിക്ക് അന്നേ അറിയാമായിരുന്നു.
മാധ്യമ പ്രവര്‍ത്തകരെ അറിയിയ്‌ക്കാതെ അതീവ രഹസ്യമായാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ ദര്‍ശനത്തിനായെത്തിയ വിവേക് കിരണിനും, കുടുംബത്തിനും വിവിഐപി പരിഗണയോടെ ദര്‍ശനത്തിന് സൗകര്യമൊരുക്കിക്കൊടുത്തത്. വൈകിട്ട് 5.30ന് ക്ഷേത്രത്തില്‍ എത്തിയ വിവേക് വഴിപാടുകളും നടത്തി. വഴിപാടുകളുടെ വിവരം മാധ്യമ പ്രവര്‍ത്തകരെ അറിയിയ്‌ക്കരുതെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ക്ലര്‍ക്ക്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
വെണ്ണനിവേദ്യം, വെള്ളനിവേദ്യം, നെയ്‌പായസം, അപ്പം, അട, അവില്‍, ത്രിമധുരം എന്നിവയൊക്കെ വഴിപാടായി നേര്‍ന്നു എന്നും കേള്‍ക്കുന്നു. കൂടാതെ നെയ്‌വിളക്ക്, കളഭാലങ്കാരം, അഷ്ടോത്തരം അര്‍ച്ചന, താലിപൂജ എന്നിവയും നടത്തി. ഇനി മുഖ്യമന്ത്രിക്ക് സമാധാനിക്കാം. കണ്ണന്‍ എവിടെ ഇരിക്കുന്നു എന്ന പഴയ സംശയം വരുമെങ്കില്‍ ‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയെന്ന്’ സമാധാനിക്കാം.
വിവേക് കിരണ്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത് ചിത്രീകരിയ്‌ക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകനോട് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ തട്ടിക്കയറുകയും ചെയ്തു. വീഡിയോ എടുത്ത ദൃശ്യമാധ്യമങ്ങളോട് അത് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇതിനേക്കാള്‍ വലിയ തമാശയുണ്ട്.
മഹാകുംഭമേള സമയത്ത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായ പെണ്‍കുട്ടിയുണ്ടല്ലോ. അവളുടെ വിവാഹം സംബന്ധിച്ച പരാതിയില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷനുമുന്നില്‍ ഹാജരായി കേരളാ പോലീസ് തെളിവു നല്‍കി. രേഖകള്‍ പരിശോധിച്ചുറപ്പാക്കിയിരുന്നെന്നും തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് കമ്മിഷനെ പോലീസ് അറിയിച്ചതെന്ന വിചിത്ര വാര്‍ത്തയാണ് പുറത്തുവന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. ജെ. ഹിമേന്ദ്രനാഥാണ് ബുധനാഴ്ച ഡല്‍ഹിയില്‍ കമ്മിഷനുമുന്നില്‍ ഹാജരായത്. മധ്യപ്രദേശ് പോലീസും പെണ്‍കുട്ടിയുടെ മാതാപിതാക്കളും എത്തിയിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കുടുംബം അവകാശപ്പെട്ടതോടെയാണ് വിവാഹം നിയമക്കുരുക്കിലായത്. സംഭവത്തില്‍ കേസെടുത്ത് പോക്‌സോ നിയമപ്രകാരവും ബാലവിവാഹ നിരോധന നിയമപ്രകാരവും നടപടിയെടുക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചതായി പരാതിക്കാരനായ അഭിഭാഷകന്‍ പറഞ്ഞു.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായിട്ടും പ്രതിയെ അറസ്റ്റുചെയ്യാന്‍ വൈകുന്നതെന്താണെന്ന് കമ്മിഷന്‍ ചോദിച്ചു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേരള ഹൈക്കോടതി അറസ്റ്റില്‍ ഇടക്കാല സംരക്ഷണം നല്‍കിയിരിക്കുകയാണ്. ഗോത്രവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ ലവ് ജിഹാദിന് ഇരയാക്കിയെന്ന് പരാതിക്കാരനായ അഭിഭാഷകന്‍ ആരോപിച്ചു. രാഷ്‌ട്രീയനേതാക്കളായ എം.വി. ഗോവിന്ദന്‍, വി.ശിവന്‍കുട്ടി, എ.എ. റഹീം എന്നിവരുടെ ഗൂഢാലോചന വിവാഹത്തിന് പിന്നിലുണ്ട്. ഇതാണ് യഥാര്‍ത്ഥ കേരള സ്റ്റോറി എന്നാണ് മൂവരും വീമ്പടിച്ചത്. തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ ഒരു ചുവന്നമാല വധുവിനും വരനും കൈമാറി പരസ്പരം ചാര്‍ത്തിച്ച് കൊട്ടിഘോഷിച്ചായിരുന്നു വിവാഹം.
മകളെ കബളിപ്പിച്ച് കടത്തിക്കൊണ്ടുപോയതാണെന്നും എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും കമ്മിഷനില്‍ ഹാജരായതിനുശേഷം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരക്ഷരരായ തങ്ങളെ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ തെറ്റിദ്ധരിപ്പിച്ചു.
സിനിമയില്‍ അഭിനയിപ്പിക്കാന്‍ മകളെ കേരളത്തിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ഫര്‍മാന്‍ പറഞ്ഞത്. പക്ഷേ, പിന്നീട് വിവാഹ വാര്‍ത്തയാണറിഞ്ഞത്. മകളെവിടെ എന്ന ചോദ്യത്തിന് ഇതുവരെയും ഉത്തരം കിട്ടിയില്ല. വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതി എന്നാരും പറഞ്ഞതുമില്ല.
















