
കേരളം അക്ഷരാര്‍ത്ഥത്തില്‍ വെന്തുരുകുകയാണ്. നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റതായി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. കണ്ണൂരില്‍ കിണര്‍ പണിക്കിടെ ഒരു യുവാവ് മരിച്ചത് സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. താപനില ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തി കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുകവരെ ചെയ്തു. പല ജില്ലകളിലും മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉഷ്ണ തരംഗ സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്താകെ അതീവ ജാഗ്രത പുലര്‍ത്താന്‍ ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശം നല്‍കി. വരും ദിവസങ്ങളില്‍ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.
ദല്‍ഹിയില്‍ ഏഴ് പതിറ്റാണ്ടിനിടെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഏപ്രില്‍മാസമാണ് കടന്നു പോയതെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതയ്‌ക്കും സാധ്യതയുണ്ടെന്നും, അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചത് ജനങ്ങള്‍ ഗൗരവത്തിലെടുക്കണം.
തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാഘാതത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. പകല്‍ 10 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കേണ്ടിയിരിക്കുന്നു.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവരും, കടലിലും ഉള്‍നാടന്‍ ജലാശയങ്ങളിലും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവരും, ജലഗതാഗതത്തിലേര്‍പ്പെടുന്നവരും, ബൈക്ക് യാത്രക്കാരും വിനോദസഞ്ചാരികളും ചര്‍മരോഗങ്ങളുള്ളവരും നേത്രരോഗങ്ങളുള്ളവരും ക്യാന്‍സര്‍ രോഗികളും, രോഗപ്രതിരോധശേഷി കുറഞ്ഞവരും ജാഗ്രത പാലിക്കണം.
കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ വസ്ത്രധാരണത്തിലും ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പകല്‍ സമയത്ത് പുറത്തിറങ്ങുമ്പോള്‍ തൊപ്പിയും കുടയും സണ്‍ഗ്ലാസുമൊക്കെ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖല പ്രദേശങ്ങളിലും പൊതുവെ അള്‍ട്രാ വയലറ്റ് സൂചിക ഉയര്‍ന്നതായിരിക്കും. ആകാശം തെളിഞ്ഞതാകാമെങ്കിലും ഉയര്‍ന്ന അര്‍ട്രാ വയലറ്റ് സൂചികയുണ്ടാവാമെന്ന് കാലാവസ്ഥാ വിദഗ്‌ദ്ധര്‍ പറയുന്നു. ജലാശയങ്ങളും മണല്‍ പ്രതലങ്ങളും അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാല്‍ ഇത്തരം മേഖലകളിലും ഇതിന്റെ സൂചിക ഉയര്‍ന്നതായിരിക്കും.
പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളവും ഈയൊരവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ഭയക്കേണ്ടിയിരിക്കുന്നു. കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഇത്തരം മാറ്റങ്ങളോട് പൊരുത്തപ്പെടേണ്ടതും, രോഗങ്ങളെയും മറ്റ് വേനല്‍ക്കാല പ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ ശരീരത്തെ സജ്ജമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
നിര്‍ജ്ജലീകരണം മുതല്‍ തലകറക്കം വരെ വേനല്‍ കടുക്കുമ്പോള്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. എയര്‍കണ്ടീഷണറുകള്‍ ഉണ്ടെങ്കിലും ചൂടിനെ പ്രതിരോധിക്കാന്‍ നമ്മുടെ ശരീരം ആന്തരികമായി ശക്തമല്ലെങ്കില്‍ പല ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകും. ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭക്ഷണക്രമങ്ങളും സ്വീകരിക്കണം. കട്ടിയുള്ള ഭക്ഷണത്തേക്കാള്‍ ദ്രവരൂപത്തിലുള്ള ഭക്ഷണത്തെ കൂടുതല്‍ ആശ്രയിക്കാന്‍ തുടങ്ങുക.
കാലാവസ്ഥയില്‍ വന്നിരിക്കുന്ന മാറ്റത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. മാധ്യമങ്ങളിലൂടെയും മറ്റും കാലാവസ്ഥാ വിദഗ്ധരും ഔദ്യോഗിക സ്ഥാപനങ്ങളും നല്‍കുന്ന മുന്നറിയിപ്പുകള്‍ പാലിക്കുകയും വേണം. പതിവു രീതിയിലുള്ള ഒരു മാറ്റമാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്നു കരുതി നിസ്സാരവല്‍ക്കരിക്കരുത്. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കാണിക്കണം. വെയിലിനെ അവഗണിച്ച് മൈതാനങ്ങളിലും തുറസ്സായ ഇടങ്ങളിലും കളിക്കാനും ഉല്ലസിക്കാനും പോകുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്തണം. അടുത്ത ഒരാഴ്ചയ്‌ക്കുള്ളില്‍ മഴയെത്തുമെന്നാണ് കരുതപ്പെടുന്നത്. അതുവരെ തികഞ്ഞ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.