India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ആം ആദ്മി പാർട്ടിക്ക് (എഎപി) വലിയ തിരിച്ചടിയായി, രാഘവ് ഛദ്ദ, സന്ദീപ് പഥക്, അശോക് മിത്തൽ എന്നിവരുൾപ്പെടെയുള്ള രാജ്യസഭാ എംപിമാർ പാർട്ടി വിട്ടു. മൂന്നുപേരും ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചു. എഎപിയുടെ രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ട് ഭാഗവും പാർട്ടി വിട്ടതായും ഒരു വിഭാഗമായി ബിജെപിയിൽ ചേരുമെന്നും ചദ്ധ പറഞ്ഞു. രാജ്യസഭയിൽ ആകെ പത്ത് അംഗങ്ങളാണ് ആം ആദ്‌മി പാർട്ടിക്കുള്ളത്.

അരവിന്ദ് കേജ്‌രിവാളിനൊപ്പം പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു രാഘവ് ഛദ്ദ. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് സന്ദീപ് പഥക്. കെജ്‌രിവാൾ കഴിഞ്ഞാൽ പാർട്ടിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.അസംതൃപ്തരായ പാർട്ടി നേതാവ് സ്വാതി മാലിവാൾ, ഹർഭജൻ സിംഗ് എന്നിവരുൾപ്പെടെ നിരവധി രാജ്യസഭാ എംപിമാർ എഎപി വിട്ടതായി ചദ്ദ പറഞ്ഞു.

എഎപിയുടെ 10 രാജ്യസഭാ എംപിമാരിൽ ഏഴ് പേർ പാർട്ടി വിട്ടതായി മൂവരും വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയിൽ നിന്ന് ചില എംപിമാർ വിട്ടുനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം രാഘവ് ഛദ്ദയെ രാജ്യസഭയിലെ പാർട്ടിയുടെ ഉപാദ്ധ്യക്ഷ സ്ഥാനത്ത് നിന്നും ആം ആദ്‌മി മാറ്റിയിരുന്നു. രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയിൽ പോവുകയാണെന്നും ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണെന്നുമുള്ള ശക്തമായ ആരോപണം ആം ആദ്‌മി ഉയർത്തിയിരുന്നു.

ജീവിതത്തിലെ 15 വർഷം ആം ആദ്‌മിക്കായി നൽകി. എന്നാൽ, പാർട്ടി ഇപ്പോൾ സത്യസന്ധതയിൽ നിന്ന് ഒരുപാട് അകന്നുപോയിരിക്കുന്നുവെന്ന് രാഘവ് ഛദ്ദ പറഞ്ഞു. തെറ്റായ പാർട്ടിയിലെ ശരിയായ ആളാണ് താനെന്നും, പാർട്ടിയിൽ നിന്ന് മാറി ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണെന്നും രാഘവ് പറഞ്ഞു.

Recent Posts