കൊല്‍ക്കത്ത: ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പമാണെന്നും, സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ കാറ്റ് വീശിക്കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മെയ് 4ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബംഗാളിന്റെ പ്രിയപ്പെട്ട ലഘുഭക്ഷണമായ ഝാല്‍മുരിക്കൊപ്പം വിജയത്തിന്റെ മധുരവും താന്‍ വിതരണം ചെയ്യും. ഝാര്‍ഗ്രാമിലെ റോഡരികില്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് താന്‍ ഝാല്‍മുരി കഴിച്ചപ്പോള്‍ അതിന്റെ എരിവ് തൃണമൂല്‍ കോണ്‍ഗ്രസിനാണ് അനുഭവപ്പെട്ടത്. ബംഗാളിന്റെ സംസ്‌കാരത്തെയും ജനങ്ങളെയും സ്‌നേഹിക്കുന്നതുകൊണ്ടാണ് ഞാന്‍ അവരോടൊപ്പം സമയം ചെലവഴിക്കുന്നത്. എന്നാല്‍ അഴിമതിയില്‍ മുങ്ങിയ തൃണമൂലിന് ജനങ്ങളുടെ ഈ സ്‌നേഹം മനസിലാകില്ല, മോദി പറഞ്ഞു.
ബംഗാളില്‍ നിലനില്‍ക്കുന്നത് ഭരണകൂട ഭീകരതയാണ്. ജനങ്ങള്‍ക്ക് ഇതില്‍ നിന്ന് മോചനം വേണം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം ‘മഹാ ജംഗിള്‍ രാജ്’ ആണ്. സംസ്ഥാനത്തെ അമ്മമാരും സഹോദരിമാരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. ഭാരതീയതയിലും ദേശീയതയിലും വിശ്വസിക്കുന്ന ബംഗാള്‍ ജനത ഇത്തവണ വിഘടനവാദികളെയും അഴിമതിക്കാരെയും തൂത്തെറിയും. വികസനത്തിന്റെ പുതിയ പാതയിലേക്ക് ബംഗാളിനെ നയിക്കാന്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളില്‍ ആദ്യഘട്ട വോട്ടെടുപ്പ് സമാധാനപരമായി നടന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത തെരഞ്ഞെടുപ്പാണിത്. മുന്‍പ് തെരഞ്ഞെടുപ്പ് സമയത്ത് കൊലപാതകങ്ങള്‍ പതിവായിരുന്നു. ആളുകളെ കെട്ടിത്തൂക്കിയ ശേഷം അത് ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കുന്ന ഗുണ്ടാരാജ് ആയിരുന്നു ബംഗാളിലുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഭയരഹിതമായി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ടെന്നും പോളിംഗ് റിക്കാര്‍ഡുകള്‍ ഭേദിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
















