World

ഇറാന്റെ ആക്രമണത്തിൽ അമേരിക്കക്ക് കനത്ത നഷ്ടം; തകർന്നത് 2000 കോടി രൂപ വിലയുള്ള എംക്യു–4സി ട്രൈറ്റൺ ഡ്രോൺ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

വാഷിങ്ടൺ: അമേരിക്കൻ നാവികസേനയുടെ അത്യാധുനിക നിരീക്ഷണ ഡ്രോൺ തകർന്നതായി സ്ഥിരീകരിച്ചു. യു എസ് നേവിയുടെ നേവൽ സേഫ്റ്റി കമാൻഡ് പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഇറാനുമായുള്ള യുദ്ധത്തിനിടെ എംക്യു–4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി വ്യക്തമാക്കുന്നത്. അതേസമയം, എവിടെ വെച്ചാണ് ഡ്രോൺ ആക്രമിക്കപ്പെട്ടതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് ഡ്രോൺ തകർന്ന സ്ഥലം വെളിപ്പെടുത്താത്തത് എന്നാണ് സൂചന.

നോർത്രോപ്പ് ഗ്രുമ്മൻ നിർമ്മിച്ച ഈ സമുദ്ര നിരീക്ഷണ ഡ്രോണിന് ഏകദേശം 240 മില്യൺ ഡോളർ (ഏകദേശം 2000 കോടി രൂപ) വിലവരുന്നു. ഇറാനുമായി ബന്ധപ്പെട്ട സംഘർഷത്തിൽ യുഎസിന് നേരിടേണ്ടി വരുന്ന പ്രധാന സാമ്പത്തിക നഷ്ടങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

ദീർഘനേരം തുടർച്ചയായി 50,000 അടിയിലധികം ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഈ ഡ്രോൺ, സമുദ്ര നിരീക്ഷണത്തിനും രഹസ്യ വിവര ശേഖരണത്തിനുമായി ഉപയോഗിക്കുന്ന അത്യാധുനിക സംവിധാനങ്ങളിലൊന്നാണ്.

അതേസമയം, ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇസ്ലാമാബാദിൽ ഇരുരാജ്യങ്ങളുമായി നടന്ന ആദ്യഘട്ട ചർച്ച പ്രകാരമുള്ള വെടിനിർത്തൽ കലാവധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതോടെ ഇറാൻ – അമേരിക്ക യുദ്ധത്തിന് വിരാമമാകാൻ വഴിതെളിയുന്നു എന്നാണ് അന്താരാഷ്‌ട്ര നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം രണ്ടാംഘട്ട സമാധാന ചർച്ചകളിൽ പങ്കെടുക്കണോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഇറാൻ അധികൃതർ പറഞ്ഞു. എന്നാൽ, യുഎസും ഇറാനുമായുമുള്ള ചർച്ചകൾ 72 മണിക്കൂറിനുള്ളിൽ നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.

അതിനിടെ, ഹോർമുസ് കടലിടുക്കിൽ രണ്ട് കപ്പലുകൾ പിടിച്ചെടുത്ത് ഇറാൻ തീരത്തേക്ക് മാറ്റിയതായി റവല്യൂഷനറി ഗാർഡ്സ് അറിയിച്ചു. ഇതിൽ ഒരു കപ്പൽ ദുബായിൽനിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര റവല്യൂഷനറി ഗാർഡ്സിന്റെ അനുമതിയോടെ ആയിരിക്കണമെന്നും സേന വ്യക്തമാക്കി.

 

Recent Posts