ന്യൂദല്‍ഹി: പാകിസ്ഥാന്‍ മുട്ടില്‍ വീഴ്‌ത്തിയ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ആക്രമണത്തിന് ഒരു വര്‍ഷം തികയാന്‍ പോകുമ്പോള്‍ പാകിസ്ഥാന്റെ ഒരു വലിയ ആക്രമണവും അതിനെ ഇന്ത്യ പ്രതിരോധിച്ച രീതിയും ചര്‍ച്ചയാകുന്നു. പാകിസ്ഥാൻ വിക്ഷേപിച്ച ‘ഫത്തേ’ പരമ്പരയില്‍പ്പെട്ട അതിമാരകമായ ബാലിസ്റ്റിക് മിസൈലിനെ ഇന്ത്യ ആകാശത്ത് വെച്ച് തന്നെ തകര്‍ത്ത് തരിപ്പണമാക്കി.
ദല്‍ഹി ലക്ഷ്യമാക്കി കുതിച്ചെത്തിയ ഈ മിസൈലിനെ ഹരിയാനയ്‌ക്ക് മുകളില്‍ വെച്ച് തടയാൻ സാധിച്ചു എന്നത് ഇന്ത്യൻ പ്രതിരോധ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമാണ്. പടിഞ്ഞാറൻ അതിർത്തിക്കടുത്തുള്ള തന്ത്രപ്രധാനമായ സിർസ ഫോർവേഡ് വ്യോമതാവളത്തില്‍ നിന്നുള്ള യൂണിറ്റാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
45 വിംഗിന്റെ എയർ ഓഫീസർ കമാൻഡിംഗ് ആയ എയർ കമ്മഡോർ രോഹിത് കപിലിന്റെ ധീരമായ നേതൃത്വമാണ് ഈ ഓപ്പറേഷനെ വിജയത്തിലെത്തിച്ചത്. ശത്രു മിസൈലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ നിമിഷം തന്നെ അദ്ദേഹം കൈക്കൊണ്ട വേഗത്തിലുള്ള തീരുമാനങ്ങളും കൃത്യമായ ഏകോപനവും ആണ് ഫത്തേ ബാലിസ്റ്റിക് മിസൈലിനെ ദല്‍ഹിയില്‍ വീഴുംമുന്‍പ് ഭസ്മമാക്കിയത്.
ഇന്ത്യയുടെ വ്യോമ പ്രതിരോധ ഗ്രിഡിന്റെ ശക്തി വിളിച്ചോതുന്ന ബരാക്-8 ഉപരിതല-വായു മിസൈല്‍ സംവിധാനമാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചത്. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചതാണ് ബാരക് 8 വ്യോമപ്രതിരോധ സംവിധാനം.
















