ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഒരു ദിവസം മുമ്പ് ഐ-പിഎസി റെയ്ഡ് കേസിൽ ഇഡിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി മുഖ്യമന്ത്രിയെ നിശിതമായി വിമർശിച്ചത്.
ഇഡിയുടെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ മമത ബാനർജിയുടെ ഇടപെടൽ ജനാധിപത്യ പ്രക്രിയകളെ അപകടത്തിലാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു. ബുധനാഴ്ച നടന്ന വാദം കേൾക്കലിനിടെയാണ് കോടതിയുടെ പരാമർശം. ഇത് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തർക്കമല്ല മറിച്ച് നിർണായക ഘട്ടത്തിൽ ഒരു മുഖ്യമന്ത്രി അന്വേഷണത്തിൽ ഇടപെടുന്ന സാഹചര്യമാണെന്ന് ബെഞ്ച് പ്രസ്താവിച്ചു.
കോടതിയുടെ അഭിപ്രായത്തിൽ ഇത്തരം പെരുമാറ്റം ജനാധിപത്യ ചട്ടക്കൂടിനെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു. ഇത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തർക്കമല്ല. മുഖ്യമന്ത്രിയായ ഒരു വ്യക്തി അന്വേഷണത്തിനിടയിൽ ഇടപെട്ട് ജനാധിപത്യത്തെ അപകടത്തിലാക്കുന്ന ഒരു കേസാണിതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഈ രാജ്യത്ത് ഒരു മുഖ്യമന്ത്രി അന്വേഷണത്തിനിടയിൽ ഇടപെടുന്ന ഒരു ദിവസം വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ലെന്നും ജഡ്ജിമാർ തുടർന്നു പറഞ്ഞു. മറ്റൊരു ശക്തമായ പരാമർശത്തിൽ മുഖ്യമന്ത്രി മുഴുവൻ സംവിധാനത്തെയും അപകടത്തിലാക്കിയിരിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു.
അതേ സമയം തന്നെ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടി ഇഡി ശക്തമാക്കി. പാർട്ടി സ്ഥാനാർത്ഥികളായ സുജിത് ബോസിനും രതിൻ ഘോഷിനും ഏജൻസി നാലാമത്തെ സമൻസ് അയയ്‌ക്കുകയും ഏപ്രിൽ 24 ന് നേരിട്ട് ഹാജരാകാൻ നിർദ്ദേശിക്കുകയും ചെയ്തു. 2026 ലെ തിരഞ്ഞെടുപ്പിൽ സുജിത് ബോസ് ബിധാൻനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നും രതിൻ ഘോഷ് മധ്യഗ്രാമിൽ നിന്നുമാണ് മത്സരിക്കുന്നത്.
















