
ബെംഗളൂരു: തന്നെ അവഗണിക്കുന്നുവെന്നാരോപിച്ച് കാമുകനെ യുവതി അതിക്രൂരമായി കൊലപ്പെടുത്തി. ബെംഗളൂരു അഞ്ജനാപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ടെലികോം ജീവനക്കാരിയായ പ്രേരണ (27) ആണ് തന്റെ സഹപ്രവർത്തകനും കാമുകനുമായ കിരണിനെ (27) പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. ഒരു വർഷത്തിലധികമായി പ്രണയത്തിലായിരുന്ന ഇവർക്കിടയിൽ കഴിഞ്ഞ കുറെ കാലമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു.
കിരൺ തന്നോട് സംസാരിക്കുന്നില്ലെന്നും വിവാഹം കഴിക്കാൻ തയാറാകുന്നില്ലെന്നും പ്രേരണ കരുതിയിരുന്നു. തുടർന്ന് വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി കിരണിനെ പ്രേരണ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ കിരണിനോട് വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ള പുതിയ രീതിയിലുള്ള വിഹാഹ അഭ്യർഥന നടത്തുകയാണെന്ന് വിശ്വസിപ്പിച്ച് പ്രേരണ ഇയാളുടെ കണ്ണുകൾ മൂടിക്കെട്ടി. തുടർന്ന് കിരണിനെ കസേരയിൽ ഇരുത്തി വരിഞ്ഞുമുറുക്കി കെട്ടിയിട്ടു.
ഇതിനിടെ നേരത്തെ കരുതിവച്ചിരുന്ന പെട്രോളുമായി എത്തിയ പ്രേരണ, കിരണിന്റെ ശരീരത്തിൽ ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. കിരൺ തീപ്പൊള്ളലേറ്റ് മരിക്കുന്നത് പ്രേരണ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഇയാളുടെ മരണം വരെ പ്രേരണ ദൃശ്യങ്ങൾ നോക്കി നിന്നുവെന്നാണ് പൊലീസ് പറയുന്നത്.