തിരുവനന്തപുരം ജില്ലയിലെ നെട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ട് സമാധാന പ്രേമികളായ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പ്പെടുന്ന നെട്ടയം മലമുകള്‍ പ്രദേശത്ത് ഡിവൈഎഫ്‌ഐയിലെയും കോണ്‍ഗ്രസിലെയും ചിലര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനെതിരെ സിപിഎമ്മുകാര്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.
കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ബിജെപിയിലെത്തിയ ബിനു എന്നയാളുടെ ഭാര്യയ്‌ക്ക് നേരെ സിപിഎമ്മുകാര്‍ നഗ്നതാ പ്രദര്‍ശനം നടത്തി. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കി തിരിച്ചെത്തിയ ബിനുവിനെ സ്വന്തം വീട്ടില്‍ കയറാന്‍ പോലും സമ്മതിക്കാതെ സിപിഎമ്മുകാര്‍ അക്രമം നടത്തുകയായിരുന്നു. ഇത് തടയാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ് പോലീസ് ചെയ്തത്. സിപിഎം അക്രമികള്‍ നടത്തിയ കല്ലേറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഈ ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ സിപിഎമ്മിന്റെ താല്‍പ്പര്യ പ്രകാരം ബിജെപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതക്കുകയായിരുന്നു.
സംഭവത്തിന്റെ പിറ്റെ ദിവസം എത്തിയ പോലീസ് ഇടപഴിഞ്ഞി ക്ഷേത്രത്തിനുള്ളിലെ മത പാഠശാലയില്‍ അതിക്രമിച്ച് ഒരു കേസിലും പ്രതിയല്ലാത്ത പരാതിക്കാരന്‍ കൂടിയായ ബിനു ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അഴിഞ്ഞാടി.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഇടിവണ്ടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കിരാതമായി മര്‍ദ്ദിച്ചു. ചോരയില്‍ കുളിച്ച ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരികയുണ്ടായി. വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്റെയും എസ്‌ഐ ദീപു പിള്ളയുടെയും നേതൃത്വത്തിലായിരുന്നു അതിക്രമങ്ങള്‍.
അനുമതിയില്ലാതെയാണ് പോലീസ് ക്ഷേത്രത്തില്‍ പ്രവേശിച്ചതും അക്രമം നടത്തിയതും. പോലീസ് ക്ഷേത്രത്തില്‍ നടത്തിയത് ഭരണകൂട ഭീകരതയാണ്. തികഞ്ഞ അധികാര ദുര്‍വിനിയോഗമാണ് പോലീസ് നടത്തിയിട്ടുള്ളത്.
നെട്ടയത്തും ഇടപഴഞ്ഞി ക്ഷേത്രത്തിലും പോലീസ് നടത്തിയ അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. തെരഞ്ഞെടുപ്പ് കാലത്ത് വട്ടിയൂര്‍ക്കാവിലുടനീളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. സിപിഎമ്മിന്റെ മര്‍ദ്ദനോപകരണമായി മാറിയ പോലീസ് ബിജെപിക്കെതിരെ പക വീട്ടുന്നതുപോലെയാണ് പെരുമാറിയത്.
ഈ അതിക്രമങ്ങളില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പൊലീസ് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കിയെന്ന് ആര്‍. ശ്രീലേഖതന്നെ പറയുന്നു. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ദിവസം കണ്ടത് ഇതിന്റെ തുടര്‍ച്ചയാണെന്നും, ഈ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.അതിക്രമത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനിരിക്കെ പരാജയഭീതി പൂണ്ട സിപിഎം രാഷ്‌ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയാണ്. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ രമ്യമായി പരിഹരിക്കുന്നതിനു പകരം അക്രമം നടത്തി രാഷ്‌ട്രീയ യജമാനന്‍മാരെ പ്രീതിപ്പെടുത്തുകയാണ് പോലീസ്. പിണറായി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് നിരവധി പോലീസ് അതിക്രമങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. ജനാധിപത്യ സംവിധാനത്തില്‍ ഇത് വച്ചുപൊറുപ്പിക്കാനാവില്ല.ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം.
















