സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്‌റ്റിൽ വന്ന വിദ്വേഷ കമന്റുകളിലും മോശം പ്രതികരണങ്ങൾക്കും മറുപടിയുമായി നടി സംസ്‌കൃതി ഷേണായ്. അടുത്തിടെ വലിയ വിവാദമായ വിഷു ദിനത്തിന്റെ മന്തി പോസ്‌റ്ററുമായി ബന്ധപ്പെട്ട് മറ്റൊരാളുടെ കാർഡ് സംസ്‌കൃതി പങ്കുവച്ചിരുന്നു. അതിൽ നിരവധി പേരാണ് താരത്തെ വിമർശിച്ചത്. കൂടാതെ ഒരാൾ മെസേജിലൂടെയും നടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു.
തന്റെ കുറിപ്പിനെ വർഗീയമായി ചിത്രീകരിക്കാനും തന്നെ തീവ്രവാദി എന്ന് വിളിക്കാനും ശ്രമിച്ചവർക്ക് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്‌റ്റിലൂടെ തന്നെയാണ് സംസ്‌കൃതി മറുപടി നൽകിയത്. താനൊരു കൊങ്കിണി പെൺകുട്ടിയാണെന്നും വിവാഹ ശേഷമാണ് വിഷു ആഘോഷിച്ചു തുടങ്ങിയതെന്നും താനൊരു വെജിറ്റേറിയനാണെന്നും അവർ പറയുന്നു.
തന്റെ പോസ്‌റ്റിന് താഴെ മുഖമോ പേരോ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്ന് വരുന്ന ആക്രമണങ്ങളെ താരം ശക്തമായ ഭാഷയിലാണ് അപലപിച്ചത്. മുഖംമൂടി അണിഞ്ഞു വന്ന് ആക്രമിക്കുന്നവർക്കാണ് തീവ്രവാദി എന്ന പേര് കൂടുതൽ ചേരുന്നതെന്നും ഇത്തരം ആക്രമണങ്ങൾ കൊണ്ടൊന്നും എന്നെ തളർത്താൻ കഴിയില്ലെന്നും എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതിയെന്നും സംസ്‌കൃതി ഷേണായി പോസ്‌റ്റിൽ പറയുന്നു.
സംസ്‌കൃതി ഷേണായിയുടെ വാക്കുകൾ
ഞാൻ ഒരു കൊങ്കണി പെൺകുട്ടിയാണ്. വിവാഹത്തിന് മുമ്പ് വിഷുവിനെ കുറിച്ച് എനിക്ക് പ്രായോഗികമായി ഒന്നും അറിയില്ലായിരുന്നു. ഒരു മലയാളി യുവാവിനെ വിവാഹം കഴിച്ചതിനു ശേഷമാണ് ഞാൻ വിഷു ആഘോഷിക്കാൻ തുടങ്ങിയത്. എന്റെ ഭർത്താവിന്റെ കുടുംബം നോൺ-വെജിറ്റേറിയനായാലും, എന്റെ സസ്യാഹാര ജീവിതത്തെ അവർ എല്ലായ്‌പ്പോഴും മാനിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. ഉത്സവ ദിവസങ്ങളിൽ വീട്ടിൽ നോൺ-വെജ് ഭക്ഷണം പാകം ചെയ്യാറില്ല. എന്റെ സ്വന്തം ഉണ്ണിക്കണ്ണനെക്കുറിച്ചുള്ള ധാരണകൾ എനിക്കുണ്ട്, അതാണ് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഞാൻ ആരെയും ലക്ഷ്യമാക്കി ഒന്നും പറഞ്ഞിട്ടില്ല. എന്റെ അഭിപ്രായം മാത്രമാണ് ഞാൻ അതിൽ പങ്കുവച്ചത്. അഭിപ്രായസ്വാതന്ത്ര്യം എന്റെ അടിസ്ഥാന അവകാശമാണ്.
അതിന് ശേഷം, മുഖമോ പേരോ ഇല്ലാത്ത ഒരു പ്രൊഫൈൽ എന്നെ അധിക്ഷേപിക്കുകയും എന്നെ വർഗീയവാദിയെന്നും തീവ്രവാദിയെന്നും വിളിക്കുകയും ചെയ്‌തു. സോഷ്യൽ മീഡിയ നൽകുന്ന ഒളിമറ ഉപയോഗിച്ച് മറഞ്ഞിരിക്കുന്ന ഒരാൾ, ഭക്തിയോടെ ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്ന ഒരാളുടെ നിരുപദ്രവകരമായ ഒരു പോസ്‌റ്റിനെ ആക്രമിക്കുകയാണ്.
തീവ്രവാദി എന്ന വിശേഷണം, മറ്റുള്ളവരുടെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിനായി അവരെ ആക്രമിക്കുന്ന ഇത്തരം മുഖമില്ലാത്ത ആളുകൾക്കാണ് കൂടുതൽ യോജിച്ചത്. ഇത്തരം ആക്രമണങ്ങൾ എന്നെ പിന്തിരിപ്പിക്കില്ല. ഞാൻ വീണ്ടും പറയുന്നു: “എന്റെ ഉണ്ണിക്കണ്ണന് വെണ്ണ മതി”
















