ആദിശങ്കരന് പിറന്ന കാലടിയിലെ മണ്ണിലേക്കും അവിടെയുള്ള പേരാറ്റിന്‍ കരയിലേക്കും തീര്‍ത്ഥയാത്ര നടത്തുന്ന സുദിനമാണ് ശ്രീശങ്കര ജയന്തി. തീര്‍ത്ഥാടനം ഋഷിഭാരതത്തിന്റെ സംസ്‌കാരവും ഓര്‍മ്മപ്പെടുത്തലുമാണ്. ശിവ ഗുരുവിന്റെ പുത്രനായ ശങ്കരന്‍ ശിവനും ഗുരുവും വാണരുളുന്ന നര്‍മ്മദാ നദിയുടെ തീരത്തെ ഓങ്കാരേശ്വരത്തേക്ക് നടത്തിയ ജ്ഞാനാന്വേഷണ യാത്രയുടെ ഓര്‍മ്മപ്പെടുത്തല്‍. സനാതന ധര്‍മ്മത്തിന്റെ സംരക്ഷണത്തിന് ഉടല്‍പൂണ്ട ഗുരുക്കന്മാര്‍ എക്കാലവും തങ്ങളുടെ ശിഷ്യന്മാരോടൊപ്പം ഇതുപോലെ തീര്‍ത്ഥാടനം ചെയ്തിരുന്നു.
ലോകത്തിന് ആത്മജ്ഞാനത്തിന്റെ പ്രകാശം പരത്തിയ ആദിശങ്കരന് കളിത്തൊട്ടില്‍ നിര്‍മ്മിച്ച കാലടി തീര്‍ത്ഥസ്ഥാനമാണ്. ഈ മണ്ണിലേക്ക് നടത്തുന്ന യാത്ര പുണ്യം നിറഞ്ഞതാണ്. അദ്വൈതം വളര്‍ന്ന കാലടി കേവലമൊരു നഗരമോ നാട്ടില്‍ പുറമോ അല്ല; ഒരു ദര്‍ശനത്തിന്റെ ജന്മഭൂമിയാണ്. ഇവിടെ ജനിച്ചു വളര്‍ന്ന ശങ്കരനാണ് ”അദ്വൈതം” എന്ന മഹത്തായ തത്ത്വചിന്തയെ പുനരാവിഷ്‌ക്കരിച്ച് ലോകത്തിന് സമ്മാനിച്ചത്. വയലാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അദ്വൈത ദര്‍ശനം ഭാരതത്തെ പഠിപ്പിച്ച ആദ്യത്തെ ഗുരുകുലമാണ് കാലടി. അതുകൊണ്ട് തത്ത്വമസിയുടെ വിത്ത് വിതക്കാന്‍ കൊതിക്കുന്ന വിവിധ സമ്പ്രദായത്തിലുള്ളവര്‍ ഇന്നും അദ്വൈത സാരം വളര്‍ന്ന ഈ മണ്ണില്‍ തീര്‍ത്ഥാടനം ചെയ്യാറുണ്ട്. പ്രത്യേകിച്ച് ശ്രീശങ്കരന്‍ പിറന്ന വൈശാഖ മാസത്തിലെ ശുക്ല പഞ്ചമി ദിവസം. മലയാളികള്‍ ഒന്നടങ്കം പണ്ട് പാടിയ പാട്ടിലൊരെണ്ണത്തില്‍ ഈ തീര്‍ത്ഥയാത്രയുടെ മാഹാത്മ്യം പറയുന്നത് ഇങ്ങനെയാണ്.
പേരാറ്റിന്‍ കരയിലേക്കൊരു തീര്‍ഥയാത്ര,
കേരളത്തിലെ മണ്ണിലേക്കൊരു തീര്‍ഥയാ ത്ര,
കാലമാദിശങ്കരന്നു കളിത്തൊട്ടില്‍ നി
ര്‍മ്മിച്ച,
കാലടിപ്പുഴക്കടവിലേക്കൊരു തീര്‍ഥയാത്ര.
സിന്ധുഗംഗാസമതലങ്ങളിലൂടെ
ദണ്ഡകാരണ്യങ്ങള്‍തന്‍ നടുവിലൂടെ
ശൃംഗേരിമഠങ്ങള്‍ കണ്ടു
ബോധിവൃക്ഷത്തണലുകണ്ടു
സഹ്യന്റെ മതിലകത്തു ഞങ്ങള്‍വരുന്നു.
വയലാര്‍ എഴുതിയ ഒരു ഗാനത്തിന്റെ ഭാഗമാണിത്. ആദിശങ്കരന്റെ ജന്മസ്ഥലത്തെ സഹ്യന്റെ മതിലകം എന്നാണ് ഇതില്‍ വിശേഷിപ്പിക്കുന്നത്. മന്വന്തരങ്ങള്‍ ജനിച്ചു മരിക്കുമീ മണ്‍മതില്‍ക്കെട്ടിനു മുകളില്‍, പ്രകൃതിയും ഈശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലയോ എന്ന് പഠിപ്പിക്കുന്ന ആധ്യാത്മിക ഭൂമിയാണ് കാലടി. ഇങ്ങനെയുള്ള മഹത്വം നിറഞ്ഞു നില്‍ക്കുന്നതിനാലാണ് കേരളത്തിന്റെ മണ്ണിലുള്ള പേരാറിന്റെ തീരത്തേക്കുള്ള യാത്ര പുണ്യമാകുന്നത്.
ഈ യാത്ര നടത്തിയവര്‍ തീര്‍ത്ഥസ്ഥാനങ്ങളായ സിന്ധു-ഗംഗാ സമതലങ്ങളും, ദണ്ഡകാരണ്യ വനങ്ങളും ശൃംഗേരി പോലുള്ള മഠങ്ങളും ബുദ്ധ ഭഗവാന് ബോധോദയം നല്‍കിയ ബോധിവൃക്ഷവും കണ്ടാണ് കാലടിയിലേക്ക് വരുന്നത്.
സര്‍വ്വമത പൊയ്‌മുഖങ്ങളും നീക്കി, സത്യമാം തേജസിന്റെ ഉറവ തേടി സൗന്ദര്യലഹരി പാടി വരുന്ന തീര്‍ത്ഥാടകരെ കുറിച്ചുള്ള പാട്ട് കേള്‍ക്കുന്നവരുടെ മനസില്‍ സുഖം പകരുന്നവയാണ്. വയലാറിന്റെ ഈ വരികള്‍ മലയാളിയുടെ സാംസ്‌കാരിക ബോധത്തെ തൊട്ടുണര്‍ത്തുന്നതാണ്.
ആഗമാനന്ദ സ്വാമികളാണ് കാലടി തീര്‍ത്ഥാടനം സങ്കല്പം ചെയ്തത്. ശ്രീശങ്കര ജയന്തി മഹോത്സവം വ്യത്യസ്തമായ പരിപാടികളിലൂടെ സമീപ കാലത്ത് ജനകീയമാക്കിയതാവട്ടെ ‘ആദിശങ്കര ജന്മഭൂമി വികസന സമിതിയാണ്.’ ശങ്കര ജയന്തിയുമായി ബന്ധപ്പെട്ട് നടത്തുന്ന ഗ്രാമപരിക്രമം, കുടുംബയോഗങ്ങള്‍, മഹാപരിക്രമം, മുതലക്കടവ് സ്‌നാനം, സംന്യാസി സംഗമം, സംഗീത സദസ്, സെമിനാര്‍, ശങ്കര കൃതികളുടെ പാരായണം തുടങ്ങിയ പരിപാടികളില്‍ വലിയ ജനപിന്തുണയാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്.
കേട്ടറിഞ്ഞ ഉപദേശങ്ങള്‍ ജീവിതത്തില്‍ അനുഭവമാകുന്നത് യാത്രകളിലൂടെയാണല്ലോ. യാത്ര ആത്മാന്വേഷണത്തിന് ആകുമ്പോള്‍ അത് തീര്‍ത്ഥയാത്രയാകുന്നു. അതുകൊണ്ടാണിത് വെറുമൊരു സഞ്ചാരമോ അന്വേഷിക്കുന്ന ജ്ഞാനം വെറും തത്ത്വമോ അല്ല, മനുഷ്യനെ സംഘര്‍ഷത്തില്‍ നിന്നും സമാധാനത്തിലേക്കും സത്യത്തിലേക്കും നയിക്കുന്ന ജീവിതയാത്രയാണ് എന്ന് പറയുന്നത്. താന്‍ ആരെന്നതും ചുറ്റുമുള്ളവരാരെന്നതും തേടിയുള്ള സത്യാന്വേഷണത്തിന്റെ വഴികളാണത്.
അദ്വൈതം വളര്‍ന്ന ഈ നാട്ടില്‍ ആയിരം ജാതിയും ആയിരം മതവും ആയിരം ദൈവങ്ങളും ഉണ്ടായതിന് കാരണം സത്യാന്വേഷണ വീഥിയില്‍ മനുഷ്യന്‍ സഞ്ചരിക്കാത്തതാണ്. മതത്തിന്റെ പേരില്‍ മണ്ണും മനസ്സും പങ്ക് വെച്ച മനുഷ്യന്‍ കണ്ടാല്‍ അറിയാത്തവരായി മാറിയതിന് കാരണവും മറ്റൊന്നല്ല. ഒരു കാര്യം ഉറപ്പാണ്, വിഭാഗീയത സൃഷ്ടിക്കുന്ന മനുഷ്യനും മതങ്ങളും ഒരിക്കല്‍ മരിക്കും. എരിനരഗത്തില്‍ വീണ് പൊലിഞ്ഞു പോകുമെന്നാണ് ഗുരുദേവന്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇതിനെല്ലാം ശാശ്വതമായി ഒരു വഴി മാത്രമേ മനുഷ്യന് മുന്നിലുള്ളു. നിത്യസ്‌നേഹം വളര്‍ത്തുന്ന സത്യാന്വേഷണ മാര്‍ഗമാണത്. ആശാന്റെ അഭിപ്രായത്തില്‍ സ്‌നേഹത്തില്‍ നിന്നുദിച്ച് സ്‌നേഹത്തില്‍ അഭിവൃദ്ധി നേടുന്ന ലോകമാണത്.
അങ്ങനെ വരുമ്പോള്‍ ഈ യാത്ര കേവലമൊരു സഞ്ചാരമല്ല. മനഃശുദ്ധിക്കും ആത്മജ്ഞാനത്തിനും വേണ്ടിയുള്ള തീര്‍ത്ഥാടനമാണ്. ഈ യാത്രയില്‍ ഒരാള്‍ നടക്കുന്നത് വഴികളിലൂടെ മാത്രമല്ല, സ്വന്തം മനസ്സിന്റെ ആഴങ്ങളിലൂടെയാണ്. ഇത് ശങ്കരന്‍ സഞ്ചരിച്ച ജ്ഞാനപഥത്തേയും ദിഗ്വിജയ യാത്രയേയും അനുസ്മരിപ്പിക്കുന്നു. അവിടെ നടക്കുന്നത് ചടങ്ങുകള്‍ മാത്രമല്ല; അത് സാംസ്‌കാരികവും -ആത്മീയവുമായ ഏകതയുടെ കൂട്ടുവഴക്കം കൂടിയാണ്.
ഈ യാത്രയില്‍ നാം വെക്കുന്ന ഓരോ ചുവടും അദ്വൈത സന്ദേശം ലോകത്തേക്ക് പകര്‍ന്ന യാത്രയുടെ സ്മരണയാണ്. അത് ജീവിതാനുഭവമായി മാറണം. എങ്ങനെ? കുഞ്ഞുശങ്കരന്‍ കാല്‍ ചവുട്ടി നടന്ന ജന്മഭൂമി സന്ദര്‍ശിച്ചും, നിത്യവും കുളിച്ചു തൊഴുത ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തൊഴുതും, ശങ്കരനെന്ന സൗഭാഗ്യത്തിന് ജന്മമേകിയ ആര്യാംബയുടെ മഹാസമാധിയില്‍ ചെന്ന് നിറകണ്ണുകളോടെ പ്രാര്‍ത്ഥിച്ചും, കുട്ടിയായ ശങ്കരനെ മുതലപിടിച്ചതും സംന്യസിക്കാന്‍ അമ്മ അനുവാദം നല്‍കിയപ്പോള്‍ മുതല പിടിവിട്ടതുമായ മുത്തശ്ശിക്കഥ നടന്ന കടവില്‍ സ്‌നാനം ചെയ്തും, ഗുരുപാദുകങ്ങള്‍ക്ക് മുന്‍പില്‍ നമസ്‌കാരം ചെയ്തും ധന്യരാകാം. ഈ ഭാവത്തോടെ പൂര്‍ണാനദിയില്‍ സ്‌നാനം ചെയ്യുമ്പോള്‍ അവിദ്യയുടെ അഴുക്കുകള്‍ കഴുകിക്കളയുമെന്നും, അഹങ്കാരത്തെ ഒഴുക്കിനൊപ്പം വിടുമെന്നും, അങ്ങനെ ആത്മാവിന്റെ ശുദ്ധസ്വഭാവം തിരിച്ചറിയുന്ന ആത്മസ്‌നാനമായി മാറുമെന്നും നാം വിശ്വസിക്കുന്നു.
ഒരാളുടെ ഉള്ളില്‍ ശാന്തിയും വിനയവും വളര്‍ത്തുന്ന മഹത്തായ കാര്യങ്ങള്‍ അദ്വൈതത്തിന്റെ പ്രായോഗിക രൂപമാണ്. സംഘര്‍ഷത്തില്‍ നിന്ന് സമാധാനത്തിലേക്ക്, അഹങ്കാരത്തില്‍ നിന്നും ആത്മബോധത്തിലേക്ക്, നാനാത്വത്തില്‍ നിന്നും ഏകതയിലേക്ക് നയിക്കുന്ന അദ്വൈതാനുഭൂതി പ്രദാനം ചെയ്യുന്ന തീര്‍ത്ഥയാത്ര. ”മുനി നാടിന്റെ മുഖാകൃതി മാറ്റിയ മനുഷ്യ വിസ്മയ ചൈതന്യം ”എന്ന് വയലാര്‍ വിശേഷിപ്പിച്ച ശ്രീശങ്കരനെ ജഗത് ഗുരുവായി കാണുന്നത് ഇക്കാരണത്താലാണ്.
(അവസാനിച്ചു)














