പത്രപ്രവര്‍ത്തനത്തില്‍ നിന്ന് രാഷ്‌ട്രീയത്തിലേക്കു വരികയും, രണ്ട് മേഖലകളിലും അര്‍ത്ഥപൂര്‍ണ്ണമായ സംഭാവനകള്‍ നല്‍കുകയും ചെയ്തയാളാണ് ബല്‍ബിര്‍ പുഞ്ച്. മാധ്യമ പ്രവര്‍ത്തകന്‍ എന്നതിനുപരി മാധ്യമ രംഗത്ത് ദേശീയതയുടെ പക്ഷത്തുനിന്ന് ധീരമായി പോരാടിയ വ്യക്തിയായിരുന്നു. സ്വതന്ത്ര ഭാരതത്തില്‍ സംഘപരിവാറിന്റെ ആശയങ്ങളെ മുഖ്യധാരയില്‍ പ്രതിനിധീകരിക്കുന്ന ആദ്യ പത്രപ്രവര്‍ത്തകന്‍ മദര്‍ ലാന്‍ഡ്, ഓര്‍ഗനൈസര്‍ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന കെ.ആര്‍. മല്‍ക്കാനിയാണ്. വി.പി. ഭാട്യ, ബല്‍ബിര്‍ പുഞ്ച്, ജയ് ദുബാഷി, തരുണ്‍ വിജയ്, കാഞ്ചന്‍ ഗുപ്ത, സ്വപന്‍ ദാസ് ഗുപ്ത, വര്‍ഷ ഭോസ്‌ളെ തുടങ്ങിയവര്‍ ഒരര്‍ത്ഥത്തില്‍ മല്‍ക്കാനിയുടെ പിന്‍ഗാമികളാണ്. ഇക്കൂട്ടത്തില്‍ ഏറെ തിളങ്ങിയ ആളാണ് ബല്‍ബിര്‍ പുഞ്ച്.
കോളമിസ്റ്റ് എന്ന നിലയില്‍ പേരെടുത്തയാളും രാഷ്‌ട്രീയ പ്രവര്‍ത്തകനുമായിരുന്നു ബല്‍ബിര്‍ പുഞ്ച്. സമകാലീന രാഷ്‌ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ദേശീയ വീക്ഷണത്തില്‍ ഒരേസമയം വിവിധ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം എഴുതിക്കൊണ്ടിരുന്നു. സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ, സാംസ്‌കാരിക വിഷയങ്ങളെ വിശകലനം ചെയ്യുന്ന ഈ എഴുത്ത് സംഘപരിവാറിന്റെ അനുകൂലികളെയും എതിരാളികളെയും ആകര്‍ഷിച്ചുകൊണ്ടിരുന്നു. ആശയവിനിമയ ശേഷിയുള്ള ഭാഷയായിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്നിവയ്‌ക്കു പു
റമെ മാതൃഭാഷയായ പഞ്ചാബി ഉള്‍പ്പെടെ ആറോളം ഭാഷകളില്‍ എഴുതിയിരുന്നു. മറ്റു ഭാഷകളില്‍ ഇവയുടെ പരിഭാഷകളും വന്നുകൊണ്ടിരുന്നു. മാന്യനായ ഈ കോളമിസ്റ്റിന് മാധ്യമരംഗത്ത് വളരെയധികം സുഹൃത്തുക്കളും ഉണ്ടായിരുന്നു. തീക്ഷ്ണമായ വിശകലനവും അഭിപ്രായപ്രകടനവുമായിരുന്നു ഈ എഴുത്തുകാരന്റ സവിശേഷത. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ കുറച്ചു വാക്കുകളില്‍ കുറിക്കു കൊള്ളുന്ന ശൈലിയില്‍ എഴുതുമായിരുന്നു.
മാധ്യമ രംഗത്തുനിന്ന് രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലേക്കു വന്നപ്പോള്‍ അവിടെയും ബല്‍ബിര്‍ പുഞ്ച് സജീവമാവുകയായിരുന്നു. രണ്ട് തവണ രാജ്യസഭയില്‍ അംഗമായി. സഭാ ചര്‍ച്ചകളില്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തി. ഒരു ദശാബ്ദക്കാലം ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്ലിന്റെ കണ്‍വീനറായി പ്രവര്‍ത്തിക്കുകയും, ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ആശയപരമായദിശാബോധം നല്‍കുകയും ചെയ്തു. ബിജെപിയുടെ ബൗദ്ധികവും നയപരവുമായ കാര്യങ്ങളില്‍ ബല്‍ബിര്‍ പുഞ്ചിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടു.
ബിജെപി ദേശീയ സെക്രട്ടറി, ദേശീയ ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗുജറാത്ത്, പഞ്ചാബ്, കേരളം, ഹിമാചല്‍ പ്രദേശ് എന്നിവ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളുടെ ചുമതലക്കാരനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000 മുതല്‍ 2014 വരെ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു.
മൂന്നര പതിറ്റാണ്ടു കാലത്തെ പത്രപ്രവര്‍ത്തന ജീവിതമാണ് ബല്‍ബിര്‍ പുഞ്ചിനുണ്ടായിരുന്നത്. ‘ദ മദര്‍ലാന്‍ഡ്’ എന്ന ദിനപത്രത്തിലൂടെയായിരുന്നു രംഗപ്രവേശം.
പിന്നീട് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസില്‍ ചേര്‍ന്നു. രണ്ടര ദശാബ്ദത്തോളം അവിടെ പ്രവര്‍ത്തിച്ചു. ‘ദ ഒബ്‌സര്‍വര്‍ ഓഫ് ബിസിനസ് ആന്‍ഡ് പോളിറ്റിക്‌സ്’ എന്ന പ്രസിദ്ധീകരണത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
പത്രപ്രവര്‍ത്തക സംഘടനകളിലും പുഞ്ച് സജീവമായിരുന്നു. രണ്ട് തവണ ദല്‍ഹി ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്റെ പ്രസിഡന്റായും, നാഷണല്‍ യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മാധ്യമ വിദ്യാഭ്യാസ രംഗത്തും സംഭാവനകള്‍ നല്‍കി. രണ്ട് വര്‍ഷം ദക്ഷിണേഷ്യന്‍ മാധ്യമ പരിശീലന സംഘടനയായ ഐഐഎംസിയുടെ ചെയര്‍മാനായിരുന്നു.
ജന്മഭൂമി വളരെക്കാലം ബല്‍ബിര്‍ പുഞ്ചിന്റെ പ്രതിവാര പംക്തി പ്രസിദ്ധീകരിച്ചിരുന്നു. ഇവയില്‍ ചിലത് ഈ ലേഖകനാണ് പരിഭാഷപ്പെടുത്തിയത്. ജന്മഭൂമി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവില്‍ 2024 ല്‍ ദല്‍ഹിയിലെ മധ്യപ്രദേശ് ഭവനില്‍ മാധ്യമ പ്രവര്‍ത്തകരുടെ ഒരു ശില്‍പ്പശാലയില്‍ വച്ചാണ് ബല്‍ബിര്‍ജിയെ അവസാനമായി കണ്ടത്.
ജന്മഭൂമിയുടെ പരിപാടിയില്‍ പങ്കെടുത്ത കാര്യം ഓര്‍മിപ്പിച്ചപ്പോള്‍ വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും, പത്രത്തിന്റെ വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നു. എഴുത്തുകാരനും കോളമിസ്റ്റുമെന്ന നിലയില്‍ അവസാന ദിവസങ്ങള്‍വരെ സജീവമായി തുടര്‍ന്ന ബല്‍ബിര്‍ പുഞ്ചിന്റെ വേര്‍പാട് രാജ്യത്തെ പ്രഗത്ഭ പത്രപ്രവര്‍ത്തകന്റെയും ചിന്തകന്റെയും രാഷ്‌ട്രീയ നേതാവിന്റെയും നഷ്ടമാണ്.












