തിരുവനന്തപുരം: വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രള്‍ഹാദ് ജോഷി. സംവരണത്തെ അട്ടിമറിച്ചുള്ള സ്ത്രീ വഞ്ചന കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. ഷാബാനു കേസില്‍ സുപ്രീം കോടതി നല്‍കിയ വിധി അട്ടിമറിക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് മുസ്ലിം സ്ത്രീകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന നീതി നിഷേധിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും പ്രള്‍ഹാദ് ജോഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് വനിതകളോട് കാണിച്ച വഞ്ചന മറയ്‌ക്കാനായി മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ദക്ഷിണേന്ത്യയിലെ സീറ്റുകളുടെ എണ്ണം കുറയുമെന്ന വ്യാജ പ്രചാരണം നടത്തുകയാണെന്നും പ്രള്‍ഹാദ്ജോഷി കുറ്റപ്പെടുത്തി. നിലവിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബില്‍ പാസായാല്‍ ലോക്സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 23.76ശതമാനത്തില്‍ നിന്നും ഏകദേശം 24ശതമാനമായി ഉയരും. കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ ഇത് ബില്ലിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് സമ്മതിച്ചതാണ്. ഇതെല്ലാം മറച്ചുവെച്ചുവച്ചാണ് കോണ്‍ഗ്രസ് വ്യാജപ്രചാരണം നടത്തുന്നത്.
1996ല്‍ കോണ്‍ഗ്രസ് പിന്തുണയില്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡ ആദ്യമായി ഈ ബില്‍ അവതരിപ്പിച്ചപ്പോള്‍ പോലും കോണ്‍ഗ്രസ് അനുകൂലിച്ചില്ല. 1998 , 1999 മുതലുള്ള വാജ്പേയി സര്‍ക്കാരുകള്‍ക്കും ഈ ബില്ലിനായി കോണ്‍ഗ്രസിന്റെ സഹകരണം ലഭിച്ചില്ല. 2008ല്‍ യുപിഎ സര്‍ക്കാരിന് വനിതാ സംവരണ ബില്‍ കൊണ്ടുവരേണ്ട ഭരണഘടനാ ബാധ്യതയുണ്ടായി. അന്ന് രാജ്യസഭയില്‍ ബിജെപി പിന്തുണ നല്‍കി ബില്‍ പാസാക്കിയിട്ടും നിയമമാക്കുന്നതിനായി ലോക്സഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. 2014 വരെ ബിജെപി പിന്തുണ വാഗ്ദാനം ചെയ്തിട്ടും കോണ്‍ഗ്രസ് ബില്‍ കൊണ്ടുവന്നില്ല. സ്ത്രീകള്‍ക്കോ ഒബിസി വിഭാഗങ്ങള്‍ക്കോ ഒപ്പമല്ല തങ്ങളെന്ന് വീണ്ടും കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണ്.
പിന്നാക്ക വിഭാഗങ്ങള്‍ക്കായി 1953ലെ കാക കലേല്‍ക്കര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും കോണ്‍ഗ്രസ് നടപ്പാക്കാന്‍ തയാറായില്ല. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്തുള്ള രാജീവ് ഗാന്ധിയുടെ പ്രസംഗം സഭാ രേഖകയിലുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ എസ്സി, എസ്ടി സംവരണങ്ങളെയും കോണ്‍ഗ്രസ് എതിര്‍ത്തിരുന്നുവെന്നും കോണ്‍ഗ്രസിന് എന്നും താത്പര്യം സ്വന്തം കുടുംബത്തിന്റെ വളര്‍ച്ച മാത്രമാണെന്നും പ്രള്‍ഹാദ് ജോഷി പരിഹസിച്ചു.
മണ്ഡലം പുനര്‍നിര്‍ണയിക്കാതെ വനിതാ സംവരണം നടപ്പിലാക്കാന്‍ സാധിക്കില്ല. ഏത് മണ്ഡലം സംവരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഡിലിമിറ്റേഷന്‍ കമ്മീഷനാണ്. ബിജെപി എപ്പോഴും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബില്ലിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. കേരളത്തില്‍ ഗുസ്തി പിടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ദല്‍ഹിയില്‍ എത്തുമ്പോള്‍ ദേസ്തുമാരാണ്. വോട്ടുകള്‍ നേടാനുള്ള അഭിനയം മാത്രമാണ് ഇവിടത്തെ ഗുസ്തി. വനിതാ സംവരണ ബില്ലിനെ ഒരുമിച്ച് എതിര്‍ത്തത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പ്രള്‍ഹാദ് ജോഷി പറഞ്ഞു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആര്‍. ശ്രീലേഖ, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ആശാ നാഥ്, ബിജെപി സംസ്ഥാന സെക്രട്ടറി എം.പി.അഞ്ജന, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.സി.ബീന, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.വി.ടി.രമ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















