
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്‌മെന്റ്. നിതിൻ രാജിനെതിരെ കോളേജില്‍ ജാതി വിവേചനം നടന്നിരുന്നു എന്ന ആരോപണം തെറ്റാണെന്ന് മാനേജ്‌മെന്റ് എംഡി അദിനാൻ വ്യക്തമാക്കി. സഹോദരീ ഭർത്താവിന് വേണ്ടിയാണ് നിതിൻ ഓണ്‍ലൈൻ ആപ്പ് വഴി വായ്‌പ എടുത്തത്.
ഇതിന്റെ റഫറൻസ് നമ്പറായി നല്‍കിയിരുന്ന ഒരു അധ്യാപികയുടെ ഫോണ്‍ നമ്പറിലേക്ക് ലോണ്‍ ആപ്പ് പ്രതിനിധികള്‍ വിളിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. തന്റെ നമ്പർ മാറ്റണമെന്ന് അധ്യാപിക ആവശ്യപ്പെട്ടെങ്കിലും, താൻ ആ നമ്പർ നല്‍കിയിട്ടില്ലെന്ന നിലപാടിലായിരുന്നു നിതിൻ. ഇതേതുടർന്ന് അധ്യാപിക സൈബർ സെല്ലില്‍ പരാതി നല്‍കാൻ തീരുമാനിച്ചു. ഈ സംഭവത്തിന് പിന്നാലെയാണ് നിതിൻ ജീവനൊടുക്കിയതെന്ന് അദിനാൻ പറഞ്ഞു.
കോളേജിന് പുറത്തുള്ള ചില വ്യക്തിപരമായ പ്രശ്നങ്ങളില്‍ നിതിൻ ഉള്‍പ്പെട്ടിരുന്നുവെന്നും അന്ന് കോളേജ് മാനേജ്‌മെന്റ് പരമാവധി സഹായിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ കൗണ്‍സിലിംഗ് നല്‍കാമെന്ന് ഉറപ്പില്‍ രക്ഷിതാക്കള്‍ നിതിനെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് അധ്യാപികമാർ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് നിതിൻ പഠനത്തിനായി തിരികെ എത്തിയത്.
മരണത്തിന് മുമ്പ് പ്രിൻസിപ്പല്‍ ചേംബറില്‍ വെച്ച് നിതിനുമായി അധ്യാപകർ സംസാരിക്കുന്ന ദൃശ്യങ്ങളും മാനേജ്‌മെന്റ് പുറത്തുവിട്ടു. അതേസമയം, സംഭവത്തില്‍ പിടിയിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. മാനേജ്‌മെന്റ് ഇന്ന് ഔദ്യോഗികമായി കൂടുതല്‍ വിശദീകരണം നല്‍കാനിരിക്കുകയാണ്.