കാസര്‍കോട്: കുമ്പളയിൽ 19.340 ഗ്രാം എംഡിഎംഎയുമായി മംഗലാപുരം സ്വദേശി പിടിയിലായി. ഉള്ളാൾ പെർമന്നൂർ സ്വദേശി സയ്യിദ് അഫ്രിദി (28) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച പുലർച്ചെ ഷിറിയ മുട്ടത്തെ ദേശീയപാത 66ന് സമീപം വെച്ചായിരുന്നു അറസ്റ്റ്. മറ്റൊരു കേസിലെ പ്രതികളെ തിരയുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന അഫ്രിദിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ വെളിച്ചം കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ ലതർ പൗച്ചിനുള്ളിൽ സൂക്ഷിച്ച മയക്കുമരുന്ന് കണ്ടെത്തിയത്. വിൽപനയ്‌ക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.
പ്രതി സഞ്ചരിച്ചിരുന്ന സ്കൂട്ടർ, രണ്ട് മൊബൈൽ ഫോണുകൾ, പണം എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള സബ് ഇൻസ്‌പെക്ടർ സനീത് സിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എ എസ് ഐ അതുൽ രാം, സി പി ഒമാരായ സജീഷ്, മഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
















