Kerala

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെ അട്ടിമറിച്ച കോണ്‍ഗ്രസിനും പ്രതിപക്ഷകക്ഷികള്‍ക്കുമെതിരെ ജനവികാരം ഉണര്‍ത്താന്‍ ബിജെപി. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതല്‍ രാജ്യത്തെ 50 ശതമാനത്തോളം വരുന്ന വനിതകള്‍ക്ക് ലഭിക്കേണ്ടുന്ന അവകാശമാണ് ബില്‍ പരാജയപ്പെടുത്തിയതോടെ പ്രതിപക്ഷം നഷ്ടപ്പെടുത്തിയതെന്ന് ബിജെപി വ്യക്തമാക്കുന്നു. ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടെങ്കിലും വിഷയം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാക്കുകയെന്ന നിലപാടില്‍ ബിജെപി ഉറച്ചുനില്‍ക്കുകയാണ്.

വനിതകളുടെ അവകാശങ്ങള്‍ക്ക് തടയിട്ട കോണ്‍ഗ്രസിനും പ്രതിപക്ഷകക്ഷികള്‍ക്കുമെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. ബംഗാള്‍, തമിഴ്നാട് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വനിതാ സംവരണം നടപ്പാക്കുന്നതില്‍ തങ്ങളുടെ നിലപാട് എന്തെന്ന് പ്രതിപക്ഷകക്ഷികള്‍ വ്യക്തമാക്കിയിരിക്കുകയാണ്. തമിഴ്നാട് ഭരിക്കുന്ന ഡിഎംകെയും ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസിനൊപ്പം നിന്നാണ് ബില്ലിനെ എതിര്‍ത്തത്. ഇരുസംസ്ഥാനങ്ങളിലും വനിതാ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇതിലും വലിയ പ്രചാരണായുധം ബിജെപിക്ക് ഇനി കിട്ടാനില്ല.

കോണ്‍ഗ്രസും സഖ്യകക്ഷികളും ബില്‍ അവതരണവേളയില്‍ സ്വീകരിച്ച നിലപാട് രാജ്യം മുഴുവന്‍ കണ്ടതിനാല്‍ അവര്‍ക്ക് ജനങ്ങളുടെ ചോദ്യങ്ങളെ നേരിടാന്‍ മാത്രമേ സാധിക്കൂ. മറുപടിയും വിശദീകരണവും നല്‍കുകയെന്നത് അസാധ്യമാകും.
ലോക്സഭയില്‍ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ലമെന്റ് വളപ്പില്‍ ബിജെപി വനിതാ എംഎല്‍എമാര്‍ വനിതാ വിരോധികള്‍ എന്നുവിളിച്ചാണ് പ്രതിപക്ഷത്തിനെതിരെ പ്രതിഷേധം നടത്തിയത്. ഈ പ്രതിഷേധം വരും ദിവസങ്ങളില്‍ രാജ്യം മുഴുവന്‍ വ്യാപിക്കും. നൂറുകണക്കിന് സ്ത്രീകളെ അണിനിരത്തിയുള്ള പ്രതിഷേധങ്ങള്‍ക്കും പ്രചാരണപരിപാടികള്‍ക്കും ഓരോ പ്രദേശങ്ങളും സാക്ഷ്യംവഹിക്കും.

വനിതാ സംവരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇതിനെ എതിര്‍ക്കുന്നവരോട് രാജ്യത്തെ സ്ത്രീകള്‍ ക്ഷമിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരണത്തില്‍ ഇരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും വനിതാ സംവരണത്തെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണെന്നും രാജ്യത്തെ സ്ത്രീകള്‍ ഈ അപമാനം ഒരിക്കലും മറക്കില്ലെന്നും കേന്ദ്രമന്ത്രി മന്‍സൂഖ് മാണ്ഡവ്യയും അഭിപ്രായപ്പെട്ടു.